


ന്യൂഡല്‍ഹി : തമിഴ്നാട് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പ്പറേഷനുമായി (ടാസ്മാക്) ബന്ധപ്പെട്ട കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് സുപ്രീ കോടതിയുടെ രൂക്ഷ വിമര്‍ശനം. ടാസ്മാകിന് എതിരായ ഇഡി നടപടി സംസ്ഥാനത്തിന്റെ അധികാരത്തിന് മേലുള്ള കടന്നുകയറ്റമല്ലെ എന്ന് സുപ്രീം കോടതി ചോദിച്ചു. ഇ ഡി ഭരണഘടന വ്യവസ്ഥകളെ ലംഘിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. ടാസ്മാക് ആസ്ഥാനത്ത് ഇഡി നടത്തിയ റെയ്ഡിനെതിരെ നല്കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളിയതിനെ ചോദ്യം ചെയ്ത് തമിഴ്നാട് സര്‍ക്കാരും ടാസ്മാക്കും സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ബി ആര് ഗവായി, ജസ്റ്റിസ് കെ വിനോദ് ചന്ദ്രന് എന്നിവരടങ്ങിയ ബെഞ്ചിന്റെ വിമര്‍ശനം.
ടാസ്മാകുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളില്‍ കേന്ദ്ര ഏജന്‍സി നടത്തുന്നത് സംസ്ഥാന പൊലീസിന്റെ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമല്ലേ എന്ന് ബെഞ്ച് ചോദിച്ചു. സംസ്ഥാനങ്ങള്‍ ഇടപെടുന്നില്ല എന്ന് വിലയിരുത്തി എല്ലാ സാഹചര്യങ്ങളിലും നിങ്ങള്‍ ഇടപെടല്‍ നടത്തുമോ എന്നും ബെഞ്ച് ആരാഞ്ഞു. ഇത്തരം ഇടപെടലുകള്‍ ഉണ്ടായാല്‍ രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിന് എന്താണ് സംഭവിക്കുക, ഒരു സംസ്ഥാനത്തിന്റെ ക്രമസമാധാനം നിയന്ത്രിക്കുന്നത് ആരാണ് എന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. കഴിഞ്ഞ 6 വര്‍ഷത്തിനിടയില്‍, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിരവധി കേസുകള്‍ കണ്ടിട്ടുണ്ടെന്നും എന്നാല്‍ അതിനെ കുറിച്ച് ഇപ്പോള്‍ പറയുന്നില്ലെന്നും സുപ്രീം കോടതി പറഞ്ഞു.
ടാസ്മാക് അഴിമതിയുമായി ബന്ധപ്പെട്ട് ഇഡി നടത്തുന്ന കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിനുള്ള സ്റ്റേ സുപ്രീം കോടതി ദീർഘിപ്പിക്കുകയും ചെയ്തു. വൈന്‍ ഷോപ്പ് ലൈസന്‍സുകള്‍ നല്‍കിയതില്‍ 1,000 കോടി രൂപയുടെ അഴിമതി നടന്നുവെന്നും കള്ളപ്പണം വെളുപ്പിച്ചുവെന്നും ആരോപിച്ചാണ് ടാസ്മാക്കിനെതിരെ ഇ ഡി അന്വേഷണം ആരംഭിച്ചത്. വിഷയത്തിൽ സംസ്ഥാനസർക്കാരും പൊലീസും അന്വേഷണം നടത്തുന്നതിന് പിന്നാലെ എന്തിനാണ് ഇ ഡി കേസെടുത്ത് അന്വേഷിക്കുന്നത് എന്ന് നേരത്തെ നേരത്തെയും സുപ്രീംകോടതി ചോദിച്ചിരുന്നു.