


തിരുവനന്തപുരം : കിഫ്ബിയുടെ മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. അന്വേഷണത്തിൽ ഫെമ ചട്ടലംഘനം കണ്ടെത്തിയതോടെയാണ് മുഖ്യമന്ത്രിക്ക് ഇഡി നോട്ടീസ് കാരണം കാണിക്കൽ നൽകിയത്. കിഫ്ബി ചെയർമാൻ എന്ന നിലയിലാണ് മുഖ്യമന്ത്രിക്ക് നോട്ടീസ് നൽകിയത്. അഡ്ജഡിക്കേറ്റീവ് അതോറിറ്റിയാണ് നോട്ടീസ് നൽകിയത്.
മുൻമന്ത്രി തോമസ് ഐസക്, കിഫ്ബി എംഡി കെ.എം എബ്രഹാം എന്നിവർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. നേരിട്ടോ അഭിഭാഷകൻ വഴിയോ വിശദീകരണം നൽകണം .മൂന്നുവർഷം നീണ്ട അന്വേഷണത്തിന് പിന്നാലെയാണ് നടപടി. ശനിയാഴ്ചയാണ് മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ചത്. നോട്ടീസിൽ മുഖ്യമന്ത്രി രേഖാമൂലം മറുപടി നൽകണം. മറുപടി തൃപ്തികരമെങ്കിൽ നടപടി ക്രമങ്ങളിൽ നിന്ന് ഒഴിവാക്കും. മസാല ബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന വികസന പദ്ധതികൾക്ക് വിനിയോഗിച്ചത് ചട്ടലംഘനമെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
2019ൽ 9.72 ശതമാനം പലിശയിൽ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് വഴി മസാല ബോണ്ട് ഇറക്കി രണ്ടായിരത്തിലധികം കോടിയാണ് സമാഹരിച്ചത്. 2019 ജനുവരിയിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ബോണ്ട് ഇറക്കാനുള്ള നടപടികൾ പൂർത്തിയാക്കാൻ തീരുമാനിച്ചിരുന്നത്.
കഴിഞ്ഞി രണ്ട് വർഷം മുൻപ് മുൻ ധനമന്ത്രി തോമസ് ഐസകിന് നോട്ടീസ് നൽകുകയും അന്വേഷണം നടക്കുകയും ചെയ്തിരുന്നു. തോമസ് ഐസക്കിന് നോട്ടീസ് ലഭിച്ചത് രണ്ട് തവണയാണ്. എന്നാൽ ഇഡി നോട്ടീസിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. സി.എ.ജി. റിപ്പോർട്ടിന്റെ ചുവടുപിടിച്ചാണ് അന്വേഷണം തുടങ്ങിയതെന്നാണ് ഇ.ഡി കോടതിയിൽ പറഞ്ഞത്. ചട്ടങ്ങൾ പാലിച്ചാണ് ബോണ്ട് വാങ്ങിയത് എന്നായിരുന്നു തോമസ് ഐസക്കിന്റെ മറുവാദം. റിസർവ് ബാങ്ക് സംശയം ഉന്നയിക്കാത്തതും ഹർജിയിൽ ചൂണ്ടികാണിച്ചിരുന്നു. മൂന്ന് വർഷത്തെ അന്വേഷമണത്തിനൊടുവിലാണ് മുഖ്യമന്ത്രിയ്ക്ക് നോട്ടീസ് നൽകിയിരിക്കുന്നത്.