


തിരുവനന്തപുരം : മേയർ ആര്യ രാജേന്ദ്രൻ നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞു നിർത്തിയ സംഭവത്തിൽ അന്വേഷണം ശരിയായ ദിശയിൽ നടന്നില്ലെന്നു കാണിച്ച് സർക്കാരിനും പൊലീസിനും വക്കിൽ നോട്ടീസ് അയച്ച് ബസിന്റെ ഡ്രൈവറായിരുന്ന എൽഎച് യദു. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, പൊലീസ് മേധാവി, കന്റോൺമെന്റ് എസ്ഐ എന്നിവർക്കാണ് അഭിഭാഷകൻ അശോക് പി നായർ വഴി യദു നോട്ടീസ് അയച്ചത്.
കോടതി നിർദ്ദേശപ്രകാരം നടത്തിയ അന്വേഷണം രാഷ്ട്രീയ സ്വാധീനത്തിനു വഴങ്ങി അട്ടിമറിക്കപ്പെട്ടുവെന്നും മേയർ ആര്യ രാജേന്ദ്രനേയും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയേയും കുറ്റവിമുക്തരാക്കി റിപ്പോർട്ട് നൽകിയ നടപടി നീതിയുക്തമല്ലെന്നും 15 ദിവസത്തിനുള്ളിൽ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ വീണ്ടും കോടതിയെ സമീപിക്കുമെന്നും നോട്ടീസിൽ പറയുന്നു. ഏപ്രിൽ 28നു നടുറോഡിൽ മേയർ കെഎസ്ആർടിസി ബസ് തടഞ്ഞതിനെ തുടർന്നു തർക്കമുണ്ടായ സംഭവം വലിയ വിവാദമായിരുന്നു.