കൊല്ലം: ഡോക്ടർ വന്ദനാദാസിന്റെ കൊലപാതകത്തിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹെെക്കോടതിയിൽ. സംഭവത്തിൽ വിശദീകരണം തേടി കോടതി സർക്കാരിനും പൊലീസിനും നോട്ടീസ് അയച്ചു. കഴിഞ്ഞ ദിവസമാണ് കുടുംബം ഹെെക്കോടതിയെ സമീപിച്ചത്.
ആശുപത്രിയിൽ വച്ച് കുത്തേറ്റ ശേഷം വന്ദനാദാസ് നടന്നുതന്നെയാണ് ആംബുലൻസിലേയ്ക്ക് പോയത്. അതിന് തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴും ആരോഗ്യപ്രശ്നം ഉണ്ടായിരുന്നില്ലെന്നും തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോകാൻ സമയം വെെകിയോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നുമാണ് കുടുംബത്തിന്റെ ആരോപണം. മാത്രമല്ല, സംഭവസമയത്ത് ആശുപത്രിയിൽ പൊലീസുകാർ , ഡോക്ടർമാർ, ജീവനക്കാർ തുടങ്ങിയവർ വന്ദനയുടെ അടുത്തുണ്ടായിരുന്നു. എന്നാൽ ഇവർ വന്ദനാദാസിനെ സംരക്ഷിക്കാൻ വേണ്ടിയുള്ള മുൻകെെ എടുത്തില്ലെന്നും കുടുംബം പരാതി ഉന്നയിക്കുന്നു.
പൊലീസുകാരുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ ക്രെെംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്താൻ സാധിക്കില്ലെന്നാണ് കുടുംബം കരുതുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഹെെക്കോടതിയെ സമീപിച്ചത്. കേസെടുക്കുന്നതിൽ എന്താണ് അഭിപ്രായമെന്ന് സിബിഐയോട് കോടതി ആരാഞ്ഞു.