


പാലക്കാട് : ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി കനത്ത തിരിച്ചടി നേരിടുന്ന സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി സിപിഐഎം നേതാവ് ഡോ. പി സരിന്. ജയിക്കാനറിയാത്തവര്‍ വീണ്ടും വീണ്ടും ‘ഇന്ത്യ’യെ തോല്‍പ്പിക്കുകയാണെന്നാണ് സരിന്റെ വിമര്‍ശനം.
രണ്ടോ മൂന്നോ സംസ്ഥാനങ്ങളില്‍ പേരിന് പോരിനിറങ്ങാം എന്നതൊഴിച്ചാല്‍ ഇന്ത്യയിലൊരിടത്തും നിയമസഭ കാണാന്‍ യോഗ്യതയില്ലാത്ത കോണ്‍ഗ്രസ്, ഇനിയും സംസ്ഥാന അസംബ്ലികളിലേക്ക് മത്സരിക്കാന്‍ നില്‍ക്കരുതെന്നും സരിന് ഫെയ്സ്ബുക്കില്‍ കുറിച്ചു. ബിജെപിയുടെ തീവ്രവാദ വര്‍ഗ്ഗീയ അജണ്ടകളെ തോല്‍പ്പിക്കാന്‍ പ്രാദേശിക മതേതര ശക്തികള്‍ക്ക് വഴിമാറിക്കൊടുക്കുന്നതകണ് രാഹുല്‍ ഗാന്ധിക്ക് മുന്നിലുള്ള മാന്യമായ രാഷ്ട്രീയമെന്നും സരിന് കുറിക്കുന്നു.
ബിഹാര്‍ ജനവിധി പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസ് രണ്ടക്കം പോലും കാണാതെ കിതയ്ക്കുകയാണ്. 6 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസിന് ലീഡുള്ളത്. ഇത്തവണ 61 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിച്ചിരുന്നത്. മുന്നണിയിലെ മറ്റു പാര്‍ട്ടികളും കോണ്‍ഗ്രസും തമ്മില്‍ ഏഴു സീറ്റുകളില്‍ പരസ്പരം മത്സരിച്ചതും മഹാസഖ്യത്തിന് തിരിച്ചടിയായിട്ടുണ്ട്.
ഡോ. പി സരിൻറെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം :-
ഇന്‍ഡ്യ തോറ്റുപോയതല്ല;
ജയിക്കാനറിയാത്തവര്‍ വീണ്ടും വീണ്ടും ഇന്ത്യയെ തോല്‍പ്പിക്കുകയാണ്.
ജനത്തെ അറിയാത്തവര്‍ ഏതോ ഭൂതകാലക്കുളിരിന്റെ പേരില്‍ നയിക്കാന്‍ ഇനിയും മുന്നില്‍ നില്‍ക്കരുത്.
രണ്ടോ മൂന്നോ സംസ്ഥാനങ്ങളില്‍ പേരിന് പോരിനിറങ്ങാം എന്നതൊഴിച്ചാല്‍ ഇന്ത്യയിലൊരിടത്തും നിയമസഭ കാണാന്‍ യോഗ്യതയില്ലാത്ത കോണ്‍ഗ്രസ്, ഇനിയും സംസ്ഥാന അസംബ്ലികളിലേക്ക് മത്സരിക്കാന്‍ നില്‍ക്കരുത്.
ബിജെപിയുടെ തീവ്രവാദ വര്‍ഗ്ഗീയ അജണ്ടകളെ തോല്‍പ്പിക്കാന്‍ അതാത് പ്രദേശത്തെ പ്രാദേശിക മതേതര ശക്തികള്‍ക്ക് വഴിമാറിക്കൊടുക്കുക എന്നത് മാത്രമാണ് ഇനി രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ ബാക്കിയാകുന്ന മാന്യമായ രാഷ്ട്രീയം.