കൊച്ചി : അനധികൃത സ്വത്ത് സമ്പാദന കേസിൽ പി വി അൻവറിനെതിരെ അന്വേഷണം നടത്തിയില്ലെന്ന പരാതിയിൽ ഹൈക്കോടതി ഇടപെടൽ. ആദായനികുതി വകുപ്പ് പ്രിൻസിപ്പൽ കമ്മീഷണറോട് വിശദീകരണം തേടി. കോടതി അലക്ഷ്യ ഹർജിയിലാണ് ഹൈക്കോടതി വിശദീകരണം തേടിയത്. ഇതുവരെ നടന്ന അന്വേഷണം വിശദീകരിക്കാനാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.
വിവരാവകാശ കൂട്ടായ്മ കോർഡിനേറ്റർ കെ വി ഷാജിയാണ് ഹൈക്കോടതിയെ സമീപിച്ചത്. എംഎൽഎ ആയിരുന്ന കാലത്ത് പിവി അൻവർ സമ്പാദിച്ച സ്വത്തിൽ കണക്കുകൾ വ്യക്തമല്ലെന്നായിരുന്നു പ്രധാനപ്പെട്ട ആരോപണം. ഈ പരാതിയിൽ നേരത്തെ ഹൈക്കോടതിയിൽ ഒരു ഹർജി നൽകിയിരുന്നു. ഇതിൽ അന്വേഷണം നടത്തി വിശദീകരണം നൽകാൻ ഹൈക്കോടതി ആദായ നികുതി വകുപ്പ് പ്രിൻസിപ്പൽ കമ്മീഷണറോട് നിർദേശിച്ചിരുന്നു. പലതവണ കോടതി നിർദേശം ഉണ്ടായിട്ടും പരാതിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചില്ലെന്നാണ് ഇന്ന് ഹൈക്കോടതിയുടെ മുൻപാകെ എത്തിയത്. ഇതിലാണ് ഹൈക്കോടതി ഇടപെടൽ ഉണ്ടായിരിക്കുന്നത്.