തിരുവനന്തപുരം : കേരള മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമർശിച്ച് ദേശാഭിമാനി പത്രത്തിൽ മുഖപ്രസംഗം. ഉന്നത വിദ്യാഭ്യാസ മേഖലയെ പിടിച്ചടക്കാനുള്ള സംഘപരിവാർ നീക്കത്തിന് ആരിഫ് മുഹമ്മദ് ഖാൻ നേതൃത്വം നൽകിയെന്ന മുഖപ്രസംഗത്തിൽ പറയുന്നു. ഭരണഘടനയിലെ ഫെഡറൽ തത്വങ്ങളെ ആരിഫ് മുഹമ്മദ് ഖാൻ കാറ്റിൽ പറത്തിയെന്നും മുഖപ്രസംഗത്തില്‍ വിമര്‍ശനമുണ്ട്.
ആരിഫ് ഖാൻ്റെ ഇടപെടലുകൾ അതിരു കടന്നപ്പോഴാണ് ചാൻസിലർ സ്ഥാനത്ത് നിന്നും മാറ്റാൻ തീരുമാനിച്ചത്. ഇതിനായുള്ള ബില്ലിൽഒപ്പിടാതെ ആരിഫ് മുഹമ്മദ് ഖാൻ നിയമസഭയെയും ജനങ്ങളെയും അപമാനിച്ചു എന്നും മുഖപ്രസംഗത്തിൽ വിമർശനമുണ്ട്.
‘ഭാവിതലമുറയെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ആശയ മൂശയിൽ വാർത്തെടുക്കുന്നതിന് ലക്ഷ്യംവച്ച് വിദ്യാഭ്യാസത്തെ കാവിവൽക്കരിക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ അജൻഡ നടപ്പാക്കുകയായിരുന്നു ആരിഫ് മൊഹമ്മദ് ഖാൻ.
ഭരണഘടന മുന്നോട്ടുവച്ച ഫെഡറൽ തത്വങ്ങളെയെല്ലാം കാറ്റിൽ പറത്തുന്നതിന് അദ്ദേഹം മടിച്ചില്ല.’ മുഖപ്രസംഗത്തില്‍ പറയുന്നു.
മതനിരപേക്ഷതയുടെ പച്ചത്തുരുത്തും കാവിരാഷ്ട്രീയത്തിന്റെ കണ്ണിലെ കരടുമായ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസത്തെ വെടക്കാക്കി തനിക്കാക്കാനുള്ള സംഘപരിവാർ നീക്കങ്ങളുടെ നേതൃത്വം അദ്ദേഹം ഏറ്റെടുത്തു. ചാൻസലർ പദവി ദുരുപയോഗിക്കുന്നതിനെതിരായ വിധിയിലൂടെ അതിനെ തുറന്നുകാട്ടിയിരിക്കുകയാണ് ഹൈക്കോടതി.
ജനാധിപത്യവും മതനിരപേക്ഷതയും ഫെഡറലിസവും തകർക്കുന്നതിന് ഏതു മാർഗവും സ്വീകരിക്കാൻ മടിയില്ലാത്ത സംഘപരിവാർ രാഷ്ട്രീയത്തിനുള്ള താക്കീതാണ് ഹൈക്കോടതിയുടെ ഈ വിധിയെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.