


ഡൽഹി : നാഷണൽ ഹെറാൾഡ് കേസിൽ കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് ഡൽഹി പൊലീസിന്റെ നോട്ടീസ്. സഹോദരനും എംപിയുമായ ഡി കെ സുരേഷിനും നോട്ടീസയച്ചിട്ടുണ്ട്. ഡൽഹി പൊലീസ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് നോട്ടീസ് അയച്ചത്. യങ് ഇന്ത്യയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് ഡിസംബർ 19ന് മുമ്പായി രേഖകൾ സമർപ്പിക്കാനാണ് നിർദ്ദേശം.
ശിവകുമാറിൻ്റെ ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങൾ, ഫണ്ടുകളുടെ ഉറവിടം, ആദായനികുതി രേഖകൾ എന്നിവ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹമോ ബന്ധപ്പെട്ട സ്ഥാപനങ്ങളോ ‘യങ് ഇന്ത്യ’യിലേക്ക് കൈമാറിയതായി ആരോപിക്കപ്പെടുന്ന ഫണ്ടുകളുടെ പൂർണ്ണ വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം നാഷണൽ ഹെറാൾഡ് കേസിൽ ഗാന്ധി കുടുംബത്തെ വീണ്ടും കുരുക്കിലാക്കി പുതിയ എഫ്ഐആര്‍ വന്നിരുന്നു. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവര്‍ക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയാണ് പുതിയ കേസ്. വ്യക്തിപരമായ നേട്ടങ്ങൾക്കായി പാർട്ടിയുടെ ഉന്നത നേതൃത്വം രാഷ്ട്രീയ പദവി ദുരുപയോഗം ചെയ്തുവെന്നാണ് ഇഡിയുടെ പ്രധാന ആരോപണം. ഒക്ടോബർ 3നാണ് ഇഡി ഉദ്യോഗസ്ഥൻ ശിവ് കുമാർ ഗുപ്ത രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ സോണിയ ഗാന്ധി , രാഹുൽ ഗാന്ധി, സുമൻ ദുബെ, സാം പിട്രോഡ, യംഗ് ഇന്ത്യൻ, ഡോട്ടെക്സ് മെർച്ചൻഡൈസ് പ്രൈവറ്റ് ലിമിറ്റഡ്, സുനിൽ ഭണ്ഡാരി, അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ്, അജ്ഞാതർ എന്നിവർക്കെതിരെയാണ് കേസെടുത്തത്.