ന്യൂഡൽഹി : എക്സാലോജിക് – സിഎംആർഎൽ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ വിചാരണ കോടതിയിൽ എസ്എഫ്ഐഒ ഫയൽ ചെയ്ത അന്വേഷണ റിപ്പോർട്ടിൽ തുടർനടപടികൾ സ്വീകരിക്കുന്നത് തടഞ്ഞ് ഡൽഹി ഹൈക്കോടതി. സിഎംആർഎൽ ഫയൽ ചെയ്ത കേസിൽ തീർപ്പാകുന്നത് വരെ വിചാരണ കോടതിയിലെ നടപടികളുമായി എസ്എഫ്ഐഒ മുന്നോട്ട് പോകാതിരിക്കുന്നത് നീതി നിർവ്വഹണത്തിന് ഗുണം ചെയ്യുമെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി.
ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് പുറത്തിറക്കിയ ഉത്തരവിന്റെ വിശദാംശങ്ങളാണ് പുറത്തുവന്നത്. കേസിൽ അന്വേഷണ റിപ്പോർട്ട് ഫയൽ ചെയ്തത് ആശയ വിനിമയത്തിലെ കുറവ് കാരണമാണെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ അറിയിച്ചതായും ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സിഎംആർഎൽ ഹർജിയിൽ തീർപ്പാകുന്നത് വരെ അന്വേഷണ റിപ്പോർട്ട് ഫയൽ ചെയ്യില്ലെന്ന് കോടതിക്ക് വാക്കാൻ നൽകിയ ഉറപ്പ് എന്തുകൊണ്ട് പാലിച്ചില്ലെന്ന് ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് ബുധനാഴ്ച ചോദിച്ചിരുന്നു. മുതിര്‍ന്ന അഭിഭാഷകര്‍ വാക്കാല്‍ നല്കുന്ന ഉറപ്പുകള്‍ കോടതികള്‍ മുഖവിലയ്ക്ക് എടുക്കാറുണ്ടെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യം രേഖപ്പെടുത്തി വീണ്ടും കേസ് ചീഫ് ജസ്റ്റിസിന് തിരിച്ചയയ്ക്കുകയും ചെയ്തിരുന്നു.