


ഹൈദരാബാദ് : തെലങ്കാനയിലെ ഫാര്‍മസ്യൂട്ടിക്കല്‍ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി ഉയര്‍ന്നു. തിരച്ചിലില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. ഇന്നലെ രാത്രി 34 മരണമാണ് സ്ഥിരീകരിച്ചിരുന്നത്. 20 ഓളം പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. സ്ഫോടനത്തില്‍ 15 ലേറെ പേര്‍ക്ക് പരിക്കേറ്റ് ചികിത്സയിലാണ്.
സ്ഫോടനത്തിന്റെ ആഘാതത്തില്‍ മൂന്നുനില കെട്ടിടം തകര്‍ന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനായി തിരച്ചില്‍ തുടരുകയാണ്. സംഗറെഡ്ഡി ജില്ലയിലെ പശമൈലാരം ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ സിഗാച്ചി ഫാര്‍മസ്യൂട്ടിക്കല്‍ ഫാക്ടറിയിലാണ് സ്ഫോടനം ഉണ്ടായത്. ഫാക്ടറിക്കുള്ളിലെ റിയാക്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
തിങ്കളാഴ്ച രാവിലെ 8:15 നും 9:35 നും ഇടയിലാണ് റിയാക്ടറിനുള്ളിലെ രാസപ്രവര്‍ത്തനം മൂലം സ്ഫോടനം ഉണ്ടായത്. എന്നാല്‍ ഫാക്ടറിയിലെ എയര്‍ ഡ്രെയറിലെ തകരാറാണ് പൊട്ടിത്തെറിക്കും തീപിടിത്തത്തിനും കാരണമെന്നാണ് പ്രഥമദൃഷ്ട്യാ സംശയിക്കുന്നതെന്ന് തൊഴില്‍മന്ത്രി ജി വിവേക് പറഞ്ഞു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഇന്ന് സംഭവസ്ഥലം സന്ദര്‍ശിക്കും.
അതേസമയം സ്ഫോടനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉന്നതല അന്വേഷണം പ്രഖ്യാപിച്ചു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സ്പെല്‍ ചീഫ് സെക്രട്ടറി ( ദുരന്ത നിവാരണം), തൊഴില്‍ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, അഡീഷണല്‍ ഡിജിപി ( ഫയര്‍ സര്‍വീസസ് ) എന്നിവരടങ്ങുന്ന അന്വേഷണ സമിതിയെയാണ് നിയോഗിച്ചത്. സ്ഫോടനത്തിന്റെ കാരണങ്ങള്‍, ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സ്വീകരിക്കേണ്ട നടപടികള്‍ എന്നിവയെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.