കൊച്ചി : കുസാറ്റിൽ നടന്ന അപകടത്തിൽ പരിക്കേറ്റവര്ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാനുള്ള സംവിധാനങ്ങൾ തയാറാണെന്ന് ആരോഗ്യ വകുപ്പുമന്ത്രി വീണാ ജോർജ്. വളരെ ദൗർഭാഗ്യകരമായ സംഭവമാണ് കുസാറ്റിൽ നടന്നതെന്നും പരുക്കേറ്റവരിൽ നാലുപേരുടെ നില ഗുരുതരമാണെന്നും മന്ത്രി പറഞ്ഞു. 46 പേരെ പരിക്കേറ്റ് കളമശ്ശേരി മെഡിക്കൽ എത്തിച്ചിട്ടുണ്ട്. അവിടെ വേണ്ട എല്ലാ ക്രമീകരണങ്ങളും സജ്ജമാക്കയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
അപകടത്തിൽ 64 പേർക്കാണ് പരിക്കേറ്റ് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ജില്ലാ സംഘം എല്ലാ ആശുപത്രികളിൽ നിന്നു ഡേറ്റ എടുക്കുന്നുണ്ട്. ഇതിൽ 46 പേരെയാണ് കളമശ്ശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. 18 പേരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. നാല് പേരുടെ നില ഗുരുതരമാണ്. ഇതിൽ രണ്ട് പേർ കളമശ്ശേരി മെഡിക്കൽ കോളജിലും രണ്ട് പേർ സ്വകാര്യ ആശുപത്രിയിലുമാണ് ഉള്ളത്. മറ്റ് ജില്ലകളിൽ നിന്നും സർജറി സംഘത്തെ കളമശേരി മെഡിക്കൽ കോളജിൽ എത്തിയിട്ടുണ്ട്. സംഭവം അറിഞ്ഞ് ഉടൻ ആശുപത്രികളിൽ അലർട്ട് കൊടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വൈകുന്നേരം ഏഴ് മണിയോടെ കളമശ്ശേരി കുസാറ്റ് സർവകലാശാല ക്യാംപസിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടന്ന ഗാനമേളയ്ക്കിടെയാണ് സംഭവം. സ്കൂൾ ഓഫ് എൻജിനീയറിങ് ആണ് പരിപാടി സംഘടിപ്പിച്ചത്. മഴ പെയ്തതോടെ ആളുകൾ സമീപത്തുണ്ടായിരുന്ന ഓഡിറ്റോറിയത്തിലേക്ക് ഇരച്ചു കയറി. ഇതിനിടെ തിരക്കിൽപ്പെട്ട് പടിക്കെട്ടിൽ വീണ വിദ്യാർഥികളുടെ മുകളിലേക്ക് മറ്റുള്ളവരും വീഴുകയായിരുന്നു. സംഭവത്തിൽ നാല് വിദ്യാർഥികൾ മരിച്ചു. രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമാണ് മരിച്ചത്.