


കോഴിക്കോട് : കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശി വിജിലിന്റെ തിരോധാനത്തില്‍ നിര്‍ണായക വഴിത്തിരിവ്. വിജിലിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ സരോവരത്തെ ചതുപ്പില്‍ നിന്നും കണ്ടെടുത്തു. മൃതദേഹം കെട്ടിത്താഴ്ത്തിയ കല്ലുകളും കണ്ടെത്തിയിട്ടുണ്ട്. വിജിലിന്റെ മൃതദേഹം പ്രദേശത്തെ ചതുപ്പില്‍ കല്ലില്‍ കെട്ടിതാഴ്ത്തിയെന്നായിരുന്നു സുഹൃത്തുക്കള്‍ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നത്.
2019 മാര്‍ച്ച് 24 നാണ് വിജിലിനെ കാണാതാകുന്നത്. അന്നേദിവസം വിജില്‍ സുഹൃത്തുക്കളായ നിഖില്‍, ദീപേഷ്, രഞ്ജിത്ത് എന്നിവര്‍ക്കൊപ്പം സരോവരത്തെ സ്ഥലത്തെത്തിയിരുന്നു. അവര്‍ സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന സ്ഥലമാണിത്. ഇവിടെ വെച്ച് ഇവര്‍ നാലുപേരും ചേര്‍ന്ന് എംഡിഎംഎ കുത്തിവെച്ചു. ഇതിനുശേഷം സ്ഥലത്ത് തളര്‍ന്നു കിടന്ന് ഉറങ്ങിയെന്നാണ് സുഹൃത്തുക്കള്‍ പൊലീസിനോട് പറഞ്ഞത്.
പിന്നീട് ഉണര്‍ന്നപ്പോള്‍ വിജില്‍ മാത്രം എഴുന്നേറ്റില്ല. തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ വിജില്‍ മരിച്ചതായി മനസ്സിലാക്കി. പരിഭ്രമിച്ച് അവിടെ നിന്നും സ്ഥലംവിട്ടു. പിന്നീട് രണ്ടു ദിവസത്തിന് ശേഷം വീണ്ടും അവിടെയെത്തുകയും വിജിലിന്റെ മൃതദേഹം സ്ഥലത്തു ത്നനെ കെട്ടിത്താഴ്ത്തുകയും ചെയ്തുവെന്നാണ് പൊലീസിന്റെ പിടിയിലായ സുഹൃത്തുക്കള്‍ വെളിപ്പെടുത്തിയത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് പൊലീസ് തിരച്ചില്‍ ആരംഭിച്ചത്.
തിരച്ചിലിന്റെ ഏഴാം ദിനത്തിലാണ് പല്ലുകളുടെയും വാരിയെല്ലിന്റേതെന്നു കരുതുന്ന അസ്ഥിയുടെയും ഭാഗങ്ങൾ കണ്ടെത്തിയത്. പ്രദേശത്ത് കൂടുതൽ തിരച്ചിൽ നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കഴിഞ്ഞ മാസം തുടങ്ങിയ തിരച്ചില്‍ കനത്ത മഴയെത്തുടര്‍ന്ന് ഏറെ ദിവസങ്ങള്‍ നിര്‍ത്തിവെച്ചിരുന്നു. പ്രദേശത്തെ വെള്ളക്കെട്ടാണ് തിരച്ചിലിന് പ്രതിബന്ധമായത്. കഴിഞ്ഞ ദിവസം പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി നടത്തിയ തിരച്ചിലിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ ലഭിക്കുന്നത്. കഴിഞ്ഞദിവസം വിജിലിന്റേതെന്ന് സംശയിക്കുന്ന ഷൂ ലഭിച്ചിരുന്നു. ലഭിച്ച മൃതദേഹാവശിഷ്ടങ്ങള്‍ വിജിലിന്റേതാണോ എന്നുറപ്പിക്കാന്‍ ഡിഎന്‍എ പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് സൂചിപ്പിച്ചു.