


ആലപ്പുഴ : ചേര്‍ത്തല ബിന്ദു പത്മനാഭന് വധക്കേസില്‍ ചിത്രം തെളിയുന്നു. കേസിലെ പ്രതി സെബാസ്റ്റ്യനെ ഇയാളുടെ പള്ളിപ്പുറത്തെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തിയതിന് പിന്നാലെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവന്നത്. ബിന്ദുവിനെ കൊന്ന് വീടിന്റെ സമീപത്ത് കുഴിച്ചിടുകയും മാസങ്ങള്‍ക്ക് ശേഷം അസ്ഥികള്‍ കത്തിക്കുകയും ചെയ്തതായും സെബാസ്റ്റ്യന്‍ മൊഴി നല്‍കിയതായാണ് പൊലീസ് നല്കുന്ന വിവരം.
സെബാസ്റ്റ്യനെ ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ ലഭിച്ചതിന് പിന്നാലെയാണ് പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തിയത്. 2006 മെയ് മാസത്തിലാണ് ബിന്ദുവിനെ കൊലപ്പെടുത്തിയത് എന്നാണ് പ്രതി നല്‍കിയിരിക്കുന്ന മൊഴിയെന്നാണ് വിവരം. സഹോദരന്റെ പരാതിയിലും 2006 മെയ് മുതല്‍ ബിന്ദുവിന്റെ കാണാനില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ബിന്ദുവിനെ കൊലപ്പെടുത്തി കഷ്ണങ്ങളാണ് പള്ളിപ്പുറത്തെ വീട്ടുവളപ്പില്‍ പലയിടത്തായി കുഴിച്ചിട്ടെന്നും, പിന്നീട് അഴുകി എന്ന് ഉറപ്പാക്കിയ ശേഷം എല്ലുകള്‍ ശേഖരിച്ച് കത്തിച്ചെന്നുമാണ് സെബാസ്റ്റിയന്റെ മൊഴിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
വീട്ടിലെ തെളിവെടുപ്പിന് ശേഷം വേമ്പനാട്ട് കായലിന്റെ തണ്ണീര്‍മുക്കം ഭാഗത്തും തെളിവെടുപ്പിനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്. മൃതദേഹ ഭാഗങ്ങള്‍ ഇവിടെയും ഉപേക്ഷിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ജെയ്നമ്മ, തിരോധാനക്കേസില്‍ അറസ്റ്റിലായ സെബാസ്റ്റ്യന്‍ ചോദ്യം ചെയ്യലിനിടെ ബിന്ദുവിനെ കൊലപ്പെടുത്തിയതായി വെളിപ്പെടുത്തി എന്നാണ് ക്രൈംബ്രാഞ്ച് കസ്റ്റഡി അപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്. ബിന്ദു പത്മനാഭന്റെ തിരോധാനക്കേസ് കൊലപാതകക്കേസായി മാറ്റിക്കൊണ്ടുള്ള റിപ്പോര്‍ട്ടും ക്രൈം ബ്രാഞ്ച് കോടതിയില്‍ നല്‍കിയിരുന്നു.
വീട്ടുകാരുമായി അകന്നുകഴിയുന്ന ബിന്ദു പത്മനാഭന്റെ സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ വേണ്ടിയാണ് കൊലപാതകം എന്നാണ് പ്രതിയുടെ വെളിപ്പെടുത്തല്‍. ബിന്ദുവിന്റെ സ്വത്തുക്കള്‍ സെബാസ്റ്റിയനും കൂട്ടരും വ്യാജരേഖയുണ്ടാക്കി വില്പന നടത്തുകയും ചെയ്തിരുന്നു.