തൊടുപുഴ: വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട ആറുവയസുകാരിയുടെ കുടുംബത്തിന്റെ ബാങ്ക് വായ്പ സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി ഏറ്റെടുത്തു. സ്ഥലവും വീടും പണയപ്പെടുത്തി എടുത്തിരുന്ന വായ്പയുടെ കുടിശികയായി എഴു ലക്ഷം രൂപ തിരിച്ചടയ്ക്കണമെന്ന് ബാങ്ക് നോട്ടീസ് വന്നതിനെ തുടർന്നാണ് നടപടി.
2019ലാണ് കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ മകളുടെ വിവാഹാവശ്യത്തിനായി 14 സെന്റ് സ്ഥലം പണയം വെച്ച് പീരുമേട് താലൂക്ക് സഹകരണ കാർഷിക-ഗ്രാമ വികസന ബാങ്കിൽ നിന്നും അഞ്ച് ലക്ഷം രൂപ വായ്പ എടുത്തത്. അച്ഛനമ്മമാരില്ലാത്ത കുട്ടിയെ ഇവരാണ് സംരക്ഷിക്കുന്നത്. എന്നാൽ ആറു വയസുകാരിയുടെ മരണത്തെ തുടർന്ന് തിരിച്ചടവു മുടങ്ങി. 7,39,000 രൂപ കുടിശികയടക്കാൻ ബാങ്ക് നോട്ടിസ് അയച്ചു. ഈ തുക സിപിഎം ഇടുക്കി ജില്ല കമ്മറ്റി അടയ്ക്കും.
വീടു പണിയും മുടങ്ങി കിടക്കുകയാണ്. മകളുടെ ആഗ്രഹപ്രകാരം പണിത മുറിയുടെ അടുത്ത മുറ്റത്താണ് കുട്ടിയെ അടക്കിയിരിക്കുന്നത്. വീട് പൂർത്തിയാക്കാൻ നാല് ലക്ഷം രൂപ വേണ്ടിവരും. അതിനുള്ള സഹായം ചെയ്യാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്. അതോടൊപ്പം വീടിൻറെ അവശേഷിക്കുന്ന പണികൾ സിപിഐ പീരുമേട് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പുനരാരംഭിച്ചു.