കോഴിക്കോട്: സിപിഎം കൊയിലാണ്ടി ലോക്കൽ സെക്രട്ടറി സത്യനാഥന്റെ കൊലപാതകത്തിൽ പിടിയിലായത് സിപിഎം അനുഭാവി ഗ്രൂപ്പ് അംഗം. ക്ഷേത്രോത്സവത്തിനിടെയാണ് സത്യനാഥനെ അഭിലാഷ് വെട്ടിയത്. പിന്നിൽ നിന്നായിരുന്നു മഴു ഉപയോഗിച്ചുള്ള ആക്രമണം. സത്യനാഥന്റെ പിന് കഴുത്തിൽ ആഴത്തിലുള്ള രണ്ടു മുറിവുകൾ ഉൾപ്പടെ നാല് മുറിവുകൾ ഉണ്ട്.
ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം നടന്നത്. കൊയിലാണ്ടി പെരുവട്ടൂർ ചെറിയപുറം ക്ഷേത്രോത്സവത്തിലെ ഗാനമേളയ്ക്കിടെ സത്യനാഥനെ ആക്രമിക്കുകയായിരുന്നു. ശരീരത്തിൽ മഴുകൊണ്ട് നാലിലധികം വെട്ടേറ്റ് വീണ സത്യനാഥനെ ഉടന്‍തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പ്രതിയായ അഭിലാഷിനെ ഉടന്‍തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ കൊയിലാണ്ടി നഗരസഭാ ചെയര്മാനായിരുന്നപ്പോൾ സത്യനാഥന്റെ ഡ്രൈവറായിരുന്നു. പ്രതിക്ക് സത്യനാഥനോട് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്.
കൊലപാതക വിവരം അറിഞ്ഞ് നൂറുകണക്കിന് പ്രവര്‍ത്തകര്‍ താലൂക്ക് ആശുപത്രിയിലെത്തി. കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്തെന്ന് പൊലീസ് കണ്ടെത്തട്ടെ എന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ പ്രതികരിച്ചു. കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയം ഉണ്ടോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും മോഹനൻ പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം സത്യനാഥന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനല്‍കും.