നിലമ്പൂർ : നിലമ്പൂരില്‍ കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പിലിന്റെയും രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും വാഹനം പരിശോധിച്ചതില്‍ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മന്ത്രി വി ശിവന്‍കുട്ടിയും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജും.
മറച്ചുവെക്കാനുള്ളവര്‍ക്കേ ആശങ്കയും അമര്‍ഷവു ഉണ്ടാകൂവെന്നും തങ്ങള്‍ക്കൊന്നും മറച്ചുവെക്കാനില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പറഞ്ഞു. പരിശോധിക്കുന്നതില്‍ ഞങ്ങള്‍ക്കെന്താണ് കുഴപ്പം. ഞങ്ങള്‍ക്കൊന്നും മറച്ചുവെക്കാനില്ലല്ലോ. മറച്ചുവെക്കാനുള്ളവര്‍ക്ക് പരിശോധിക്കുന്നതിന്റെ ഭാഗമായി അമര്‍ഷവും പ്രതിഷേധവും രൂപപ്പെട്ടു വരാം. ഞങ്ങള്‍ തുറന്ന പുസ്തകം പോലെയാണ്. ഏതും പരിശോധിച്ചോട്ടെ – അദ്ദേഹം വ്യക്തമാക്കി.
ഇലക്ഷന് കമ്മീഷന്റെ ഭാഗമായി നടക്കുന്ന പ്രക്രിയയില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇടപെടുന്ന പ്രശ്നമില്ലെന്നും അദ്ദേഹം പഞ്ഞു. സ്വാഭാവികമായും അവര്‍ പെട്ടി പരിശോധിക്കുന്നുണ്ട്, കാര്‍ പരിശോധിക്കുന്നുണ്ട്, പരിശോധിക്കാതെ വിടുന്നുണ്ട്. ഇവിടെ മാത്രമല്ല, കേരളത്തിലുടനീളം മുന്‍പ് ഉണ്ടായിരുന്നതാണ്. അത്രയേയുള്ളു – അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥന്മാര് സ്വന്തം ജോലി ചെയ്യുമ്പോള്‍ അവരെ ഭീഷണിപ്പെടുത്തേണ്ട കാര്യമെന്താണെന്ന് അദ്ദേഹം ചോദിച്ചു.
നിലമ്പൂരില്‍ എല്‍ഡിഎഫിന് പെട്ടി രാഷ്ട്രീയആയുധമാക്കേണ്ട ആവശ്യമില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടിയും പ്രതികരിച്ചു. മുന്‍മന്ത്രിയും എംപിയുമായ രാധാകൃഷ്ണനെ പരിശോധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരിശോധന രാജ്യത്തിന്റെ നിയമത്തിന്റെ ഭാഗമാണെന്നും വി ശിവന്‍കുട്ടി പറഞ്ഞു.
തിരഞ്ഞെടുപ്പ് കാലത്തെ നാടകങ്ങളോട് പ്രതികരിക്കാനില്ലെന്ന് നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ് പറഞ്ഞു. യുഡിഎഫ് നേതാക്കളുടെ വാഹനങ്ങള്‍ പരിശോധിക്കാന്‍ പാടില്ല എന്ന ഒരു നിയമം ഉണ്ടാക്കേണ്ടി വരും. ഇതൊന്നും തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകില്ലെന്നും എം സ്വരാജ് പറഞ്ഞു.
തിരഞ്ഞെടുപ്പ് കാലത്ത് ഇത്തരം നാടകങ്ങളുമായി വരിക, ഭീഷണി ഉയര്‍ത്തുക, എന്നിട്ടോരോ പ്രതീതി സൃഷ്ടിക്കുക. അതിന്റെയൊക്കെ കാലം കഴിഞ്ഞു എന്നാണ് മനസിലാക്കേണ്ടത്. തിരഞ്ഞെടുപ്പ് സംബന്ധിയായ സാധാരണ പരിശോധനകളില്‍ നിന്ന് യുഡിഎഫ് നേതാക്കളുടെ വാഹനങ്ങള്‍ ഒഴിവാക്കണം എന്നൊരു നിയമം നമ്മുടെ നാട്ടില്‍ കൊണ്ടുവന്നാല്‍ മതി. അപ്പോള്‍ ഈ പ്രശ്നങ്ങളൊക്കെ പരിഹരിക്കപ്പെടും. ഞങ്ങള്‍ ഇതിലൊന്നും പ്രതികരിക്കാനില്ല. അതൊക്കെ ജനങ്ങള്‍ വിലയിരുത്തും. – അദ്ദേഹം പറഞ്ഞു.
നാടിനെയും ജനങ്ങളെയും ബാധിക്കുന്ന വികസന കാര്യങ്ങളും ജനക്ഷേമ പദ്ധതികളെ സംബന്ധിച്ചുള്ള കാര്യങ്ങളുമാണ് തങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്നും നാടകങ്ങളോടൊന്നും പ്രതികരിക്കാന്‍ താത്പര്യമില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.