


തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനൊരുങ്ങി സിപിഐഎം. സ്ഥാനാര്‍ഥി നിര്‍ണയം നവംബര്‍ അഞ്ചിനകം പൂര്‍ത്തിയാക്കാനാണ് പാര്‍ട്ടി നിര്‍ദേശം. ജില്ലാ കമ്മിറ്റികള്‍ക്കാണ് സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിജയസാധ്യതയാകണം സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ മാനദണ്ഡം. യുവാക്കള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കണമെന്നും സിപിഐഎം സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ യോജിപ്പോടെ തീരുമാനമെടുക്കണമെന്നാണ് ജില്ലാ കമ്മിറ്റികളോട് പാര്‍ട്ടി നേതൃത്വം നിര്‍ദേശിച്ചിരിക്കുന്നത്. തുടർച്ചയായി രണ്ട് തവണയിൽ കൂടുതൽ ജനപ്രതിനിധികളായവരെ വീണ്ടും പരിഗണിക്കേണ്ടെന്നും നിർദേശം. പ്രത്യേക ഇളവ് വേണ്ടവരുണ്ടെങ്കിൽ ഉപരി കമ്മിറ്റികളുടെ അനുമതി വാങ്ങണം. സംസ്ഥാന സമിതിയാണ് നിർദേശം നൽകിയത്. ജില്ലാ പഞ്ചായത്ത്, കോർപ്പറേഷൻ സ്ഥാനാർഥികളുടെ കാര്യത്തിൽ ഇളവ് പരിഗണിക്കുക സംസ്ഥാന സമിതിയാണ്. മറ്റുള്ള തദ്ദേശ സ്ഥാപനങ്ങളുടെ കാര്യത്തിൽ ജില്ലാ കമ്മിറ്റിയാണ് ഇളവ് നൽകേണ്ടത്. സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരെ സ്ഥാനാർഥിയായി പരിഗണിക്കില്ല. പ്യൂൺ, വാച്ച് മാൻ, കളക്ഷൻ ഏജൻ്റ് തസ്തികയിലുള്ളവർക്ക് മാത്രമാണ് ഇളവ്. സഹകരണ ജീവനക്കാർ മത്സരിക്കേണ്ടി വന്നാൽ ലീവ് എടുക്കണമെന്നും നിർദേശമുണ്ട്. ലോക്കൽ – ഏരിയാ സെക്രട്ടറിമാർ മത്സരിക്കേണ്ടി വന്നാൽ പകരം സെക്രട്ടറിയെ തിരഞ്ഞെടുത്ത ശേഷമേ അനുമതി നൽകാൻ പാടുള്ളുവെന്നും സിപിഐഎം സംസ്ഥാന സമിതി നിർദേശിച്ചു.
എല്‍ഡിഎഫ് എന്ന നിലയില്‍ സീറ്റ് വിഭജനത്തിന്റെ കാര്യത്തിലും സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ കാര്യത്തിലും യോജിപ്പിന്റെ അന്തരീക്ഷം നിലനിര്‍ത്തണം. പൊതുസ്വീകാര്യതയുള്ള, പാര്‍ട്ടിയോടും മുന്നണിയോടും അടുപ്പമുള്ളവരുമായവരെ എതിരാളികള്‍ സ്ഥാനാര്‍ഥികളായി സ്വന്തമാക്കാതിരിക്കാന്‍ ജാഗ്രത വേണമെന്നാണ് മറ്റൊരു സുപ്രധാന നിര്‍ദേശം. പൊതു സ്വതന്ത്രരേയും മറ്റും സ്ഥാനാര്‍ഥികളായി പരിഗണിക്കാം. എന്നാല്‍ എസ്ഡിപിഐ. ജമാഅത്തെ ഇസ്ലാമി, ബിജെപി തുടങ്ങിയ സംഘടനകളുമായി ബന്ധമുള്ള ആരേയും സ്ഥാനാര്‍ഥികളായി നിര്‍ത്തരുതെന്നും കൃത്യമായി നിര്‍ദേശം നല്‍കിയിട്ടുണ്ട്.