കോഴിക്കോട് : വടകരയിലെ സിപിഐഎം വിഭാഗീയത അന്വേഷിക്കാൻ രണ്ടംഗ കമ്മീഷനെ നിയോഗിച്ചു. സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റാണ് അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചത്.
കഴിഞ്ഞ മാസം മുഖ്യമന്ത്രിയുടെ പരിപാടിയിൽ ആളുകുറഞ്ഞത് അടക്കമുള്ള വിഷയങ്ങൾ പരിശോധിക്കും. 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് ജില്ലാകമ്മിറ്റിയുടെ നിർദേശം.
സംസ്ഥാന സമിതി അംഗം വി വസീഫ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം മാമ്പറ്റ ശ്രീധരൻ എന്നിവരാണ് അന്വേഷണകമ്മിറ്റിയിലുള്ളത്. ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റിൽ ആണ് രണ്ടംഗ കമ്മീഷനെ നിയമിച്ചത്.
ജില്ലാകമ്മിറ്റിയിൽ നിന്ന് പി.കെ ദിവാകരെ ഒഴിവാക്കിയതിന് പിന്നാലെയാണ് അണികൾ നേതൃത്വത്തെ വിമർശിച്ച് പരസ്യമായി രംഗത്ത് വന്നത്.വടകര സിപിഐഎമ്മിൽ നിലനിന്ന വിഭാഗീയത ജില്ലാ സമ്മേളനത്തോടെ മറനീക്കി പുറത്ത് വരുകയായിരുന്നു.
ഇതിന് പിന്നാലെയാണ് കഴിഞ്ഞമാസം വടകര ജില്ലാ ആശുപത്രിയിൽ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുത്ത ചടങ്ങിൽ ആളെത്താതിരുന്നതിനെതുടർന്ന് പരിപാടി ആരംഭിച്ചത് അരമണിക്കൂറോളം വൈകിയത്. ചൂടുകാലമായതിനാൽ തിങ്ങി നിറഞ്ഞ് ഇരിക്കേണ്ടെന്നും സംഘാടകർ വലിയ പന്തലാണ് ഒരുക്കിയതെന്ന് മുഖ്യമന്ത്രി പരോക്ഷ വിമർശനം ഉയർത്തിയിരുന്നു.