


തൃശൂര്‍ : സിപിഐ തൃശൂർ ജില്ലാ സമ്മേളനത്തിലെ പൊതു ചർച്ചയിൽ സംസ്ഥാന സർക്കാരിനും മന്ത്രിമാർക്കും രൂക്ഷ വിമർശനം. രണ്ടാം എൽഡിഎഫ് സർക്കാരിന് പ്രവർത്തന മികവില്ല. മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഉയരുന്ന തുടർച്ചയായ ആരോപണം തെരഞ്ഞെടുപ്പിൽ അടക്കം തിരിച്ചടി ഉണ്ടാക്കുന്നു. സിപിഐ വകുപ്പുകൾക്ക് ധനമന്ത്രി പണം നൽകുന്നില്ല. ഭക്ഷ്യ മന്ത്രിയുടെയും കൃഷിമന്ത്രിയുടെയും പ്രവർത്തനത്തിലും പൊതു ചർച്ചയിൽ അതൃപ്തി. സിപിഐഎമ്മിനോട് കാര്യങ്ങൾ തുറന്നു സംസാരിക്കാൻ ബിനോയ് വിശ്വത്തിന് കഴിയുന്നില്ലെന്നും പൊതു ചർച്ചയിൽ വിമർശനം ഉയർന്നു.
ധനമന്ത്രി കെ.എൻ ബാലഗോപാലിനെതിരെ പൊതു ചർച്ചയിൽ രൂക്ഷവിമര്‍ശമുയര്‍ന്നു. സിപിഐ വകുപ്പുകൾക്ക് ധന മന്ത്രി പണം നൽകുന്നില്ല സിപിഐ മന്ത്രിമാരുടെ വകുപ്പുകളോട് കേന്ദ്ര ധന പ്രതിസന്ധിയെ കുറിച്ച് പറയുകയും സിപിഐഎം വകുപ്പുകൾക്ക് വാരിക്കോരി കൊടുക്കുകയും ചെയ്യുന്നുവെന്നും ആരോപണം.
ഭക്ഷ്യവകുപ്പിന്റെ പ്രവർത്തനത്തിലെ പോരായ്മക്ക് സാധാരണ പ്രവർത്തകർ പോലും മറുപടി പറയേണ്ട അവസ്ഥയെന്ന് വിമർശനം. സപ്ലൈകോയിൽ സാധനങ്ങൾ ഇല്ലാത്തത് സാധാരണ ജനങ്ങളെ സർക്കാരിൽ നിന്ന് അകറ്റുന്നു. സപ്ലൈകോയിൽ സാധനങ്ങൾ എത്തിക്കുന്നതിനുള്ള പണം ചോദിച്ചു വാങ്ങുന്നതിന് പാർട്ടി നേതൃത്വത്തിനും കഴിയുന്നില്ല. സിപിഐ വകുപ്പുകൾക്ക് പണം അനുവദിക്കുന്നില്ലെങ്കിൽ പിന്നെന്തിന് മന്ത്രിസഭയിൽ ചേർന്ന് പ്രവർത്തിക്കണമെന്നും പൊതു ചർച്ചയിൽ പരാമർശം.