തിരുവനന്തപുരം : മുതിർന്ന സിപിഐ നേതാവ് കെ.ഇ ഇസ്മയിലിന് സസ്പെൻഷൻ. ആറ് മാസത്തേക്കാണ് സസ്പെൻഡ് ചെയ്തത്. സംസ്ഥാന എക്സിക്യൂട്ടീവിലാണ് തീരുമാനം. പി രാജുവിന്റെ മരണത്തിനു പിന്നാലെ നടത്തിയ പ്രതികരണത്തിലാണ് നടപടി.
പി. രാജുവിനെതിരെ സാമ്പത്തികക്രമക്കേട് പരാതി ഉയരുകയും ഇത് അന്വേഷിക്കാൻ പാർട്ടി ഒരു കമ്മീഷനെ നിയോഗിക്കുകയും ചെയ്തിരുന്നു. 75 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയെന്നായിരുന്നു പരാതി. പിന്നീട്, 2.30 കോടിയുടെ ക്രമക്കേട് നടന്നതായി കമ്മീഷൻ കണ്ടെത്തി. വിഷയം പരിശോധിക്കാൻ മൂന്നംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രാജുവിനെ സസ്പെൻഡ് ചെയ്യുകയുമായിരുന്നു. എന്നാൽ ഇതിനെതിരെ കെ.ഇ ഇസ്മയിൽ രംഗത്തെത്തുകയായിരുന്നു.
പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചത് കെ.രാജുവിന് മാനസിക സമ്മർദം ഉണ്ടാക്കിയെന്നും അത് തന്നോട് തുറന്നുപറഞ്ഞിരുന്നെന്നും ഇസ്മയിൽ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തോട് അത് ചെയ്യാൻ പാടില്ലായിരുന്നു. ചില വ്യക്തികൾ അദ്ദേഹത്തെ ലക്ഷ്യം വയ്ക്കുകയായിരുന്നു എന്നും ഇസ്മയിൽ പറഞ്ഞിരുന്നു. ഈ പരാമർശങ്ങൾ പാർട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കിയെന്ന് എറണാകുളം ജില്ലാ കൗൺസിൽ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിരുന്നു.
ഇസ്മായിൽ ചെയ്തത് ശരിയല്ലെന്നും പാർട്ടിയെ പ്രതിക്കൂട്ടിൽ നിർത്തുന്ന നിലപാടെടുത്തിന് നടപടി സ്വീകരിക്കണം എന്നുമായിരുന്നു എറണാകുളം ജില്ലാ കൗൺസിലിന്റെ ആവശ്യം. ഇന്ന് ചേർന്ന സംസ്ഥാന കൗൺസിലിൽ അദ്ദേഹത്തെ സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം ഉയരുകയും ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്യുകയുമായിരുന്നു. നിലവിൽ പാലക്കാട് ജില്ലാ കൗൺസിലിലെ പ്രത്യേക ക്ഷണിതാവാണ് കെ.ഇ ഇസ്മയിൽ. കഴിഞ്ഞ തവണ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സമ്മേളനത്തിൽ പ്രായപരിധിയുടെ പേരിൽ പുറത്തായ നേതാവാണ്.