


തിരുവനന്തപുരം : പിഎം ശ്രീ പദ്ധതിയുമായി സഹകരിക്കാനുള്ള തീരുമാനത്തിൽ സിപിഐഎമിനെതിരെ ആഞ്ഞടിച്ച് സിപിഐ. പിഎം ശ്രീയെക്കുറിച്ച് എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിഎം ശ്രീ ഉടമ്പടി എന്താണെന്ന് മന്ത്രിസഭാ യോഗത്തില്‍ പോലും ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ബിനോയ് വിശ്വം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എല്‍ഡിഎഫില്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയാന്‍ ഘടകകക്ഷികള്‍ക്ക് അവകാശമുണ്ട്. ഇരുട്ടില്‍ നിര്‍ത്തിയില്ല ഇത്തരം തീരുമാനമെടുക്കേണ്ടത്. ഇത്തരത്തിലാകരുത് എല്‍ഡിഎഫിന്റെ ശൈലി. ഇടതുപക്ഷ ജനാധിപത്യമൂല്യങ്ങളെ ഉള്‍ക്കൊള്ളുന്ന പക്ഷമാകണം എല്‍ഡിഎഫ് എന്നും ബിനോയ് വിശ്വം പറഞ്ഞു.
പിഎം ശ്രീയെക്കുറിച്ച് സിപിഐ സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തു. ഇനിയും ഇത് സംബന്ധിച്ച് പാര്‍ട്ടിക്കകത്ത് ചര്‍ച്ചകള്‍ വേണ്ടതുണ്ട്. 27ന് സംസ്ഥാന എക്സിക്യുട്ടീവ് യോഗം ചേരും. അതില്‍ വിശദമായ ചര്‍ച്ച ചെയ്യുമെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐ എല്‍ഡിഎഫിന്റെ അഭിവാജ്യഘടകമാണ്. മറ്റ് ഏത് പാര്‍ട്ടിയേക്കാളും എല്‍ഡിഎഫില്‍ മഹത്തായ പങ്കുവഹിച്ച പാര്‍ട്ടിയാണ് സിപിഐ.
പിഎം ശ്രീയെ പറ്റി കമ്യൂണിസ്റ്റ് പാര്‍ട്ടി എന്ന നിലയില്‍ ഇടതുപക്ഷവീക്ഷണത്തില്‍ മനസിലാക്കിയിട്ടുണ്ട്. ഏറ്റവും ഗൗരവമേറിയ കാര്യം പത്രവാര്‍ത്തകളല്ലാതെ പിഎംശ്രീയുമായി ബന്ധപ്പെട്ട എംഒയു എന്താണെന്നതില്‍ വ്യക്തത വരുത്തണം. എന്നാല്‍ ഇതൊന്നും എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്തിട്ടില്ല. ഘടകകക്ഷികളെയൊന്നു അറിയിക്കാതെ ഇരുട്ടില്‍ നിര്‍ത്തിയല്ല ഇത്തരം തീരുമാനമെടുക്കേണ്ടത്. എംഒയുവില്‍ ഒപ്പിടല്‍ മുന്നണി മര്യാദയുടെ ലംഘനമാണ്. ഇത്തരമൊരു സമീപനം എല്‍ഡിഎഫിന്റെ ഭാഗത്തുനിന്ന് പ്രതീക്ഷിക്കുന്നില്ല. എല്‍ഡിഎഫിന്റെ വഴി ജനാധിപത്യവഴിയാണ്. ഇടതുആശയങ്ങളെ മറന്നുപോകുന്ന സമീപനം തിരുത്തപ്പെടേണ്ട ഒന്നാണ്. എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് സിപിഐ കത്തുനല്‍കിയിട്ടുണ്ട്. അത് മുന്നണിയിലെ മറ്റുപാര്‍ട്ടികള്‍ക്കും അയച്ചുകൊടുത്തതായും ബിനോയ് വിശ്വം പറഞ്ഞു.
ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടതുപക്ഷ ബദല്‍ കാഴ്ചപ്പാട് ഉയര്‍ത്താനുള്ള ദൗത്യമാണത്. ഇത്രയേറെ ഗൗരവമേറിയ കാര്യത്തില്‍ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒപ്പിടുമ്പോള്‍ ഘടകകക്ഷികളെ അറിയിക്കാത്തതിന്റെ യുക്തി സിപിഐക്ക് മനസ്സിലാകുന്നില്ല. മന്ത്രിസഭയ്ക്കകത്തും ഈ കരാറിനെ സംബന്ധിച്ച് ചര്‍ച്ച നടന്നില്ല. രണ്ട് തവണ വിഷയം മന്ത്രിസഭയില്‍ ചര്‍ച്ചയായിട്ടുണ്ട്. നയപരമായ തീരുമാനങ്ങള്‍ക്കായി അന്ന് ഇത് മാറ്റിവെക്കുകയാണ് ഉണ്ടായത്. എവിടേയും ചര്‍ച്ച ചെയ്യാതെ ആരോടും ആലോചിക്കാതെ ഘടകക്ഷികളെ വിശ്വാസത്തിലെടുക്കാതെ ഇടത് സര്‍ക്കാരിന് എങ്ങനെ മുന്നോട്ട് പോകാന്‍ കഴിയുമെന്നറിയില്ല. ഇതല്ല എല്‍ഡിഎഫിന്റെ ശൈലി. വാക്കിലും പ്രവൃത്തിയിലും മര്യാദയും മാന്യതയും കാണിക്കണം. മാന്യതയും മര്യാദയും ഉള്‍ക്കൊള്ളുന്ന പക്ഷമാണ് ഇടതുപക്ഷമെന്നും ബിനോയ് വിശ്വം പറഞ്ഞു.