ചെന്നൈ : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിക്ക് ജാമ്യമില്ല. സെന്തില്‍ ബാലാജി നല്കിയ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളി. സെന്തിലിനെ കോടതി എട്ട് ദിവസത്തെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടു. അദ്ദേഹത്തെ ആശുപത്രിയില്‍ വെച്ച് ചോദ്യം ചെയ്യാനും അന്വേഷണ സംഘത്തിന് അനുമതി നല്കി.
പതിനഞ്ച് ദിവസത്തെ കസ്റ്റഡിയാണ് ഇ.ഡി ചോദിച്ചതെങ്കിലും എട്ട് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്. സെന്തില്‍ ബാലാജിയുടെ ചികിത്സ തുടരണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. സെഷന്‍സ് കോടതി വിധിക്കെതിരെ സെന്തില്‍ ബാലാജി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചേക്കും. സെന്തില്‍ ബാലാജിക്ക് അടിയന്തര ബൈപാസ് ശസ്ത്രക്രിയ വേണമെന്നാണ് കാവേരി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. അനസ്തേഷ്യ നല്‍കാനുള്ള ശാരീരികക്ഷമത ഉറപ്പാക്കിയ ശേഷം മാത്രമേ ശസ്ത്രക്രിയയുടെ സമയം തീരുമാനിക്കൂ എന്നും കാവേരി ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനിലൂടെ വ്യക്തമാക്കി. ഇ.ഡിയുടെ ആവശ്യപ്രകാരം ദില്ലി എയിംസിലെയും പുതുച്ചേരി ജിപ്മറിലെയും വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം ഇന്ന് ചെന്നൈയിലെത്തി ബാലാജിയെ പരിശോധിച്ചിരുന്നു.