തൃശൂർ : ക്രിസ്മസ് ആഘോഷപരിപാടിക്കിടെ ഉത്തരേന്ത്യയിലെ ആക്രമണങ്ങളിലെ വിമർശിച്ച് കോർപ്പറേഷൻ കൗൺസിലർ. വേദിയിൽ തന്നെ മറുപടി പ്രസംഗവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയും. ഇന്നലെ രാത്രി അവന്യൂ റോഡ് റസിഡന്റ്സ് അസോസിയേഷന്റെ ക്രിസ്മസ് ആഘോഷ പരിപാടിയുടെ ഉദ്ഘാടന വേദിയിലായിരുന്നു സംഭവം.
കേന്ദ്ര സഹമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിനു ശേഷം സംസാരിച്ച കൗൺസിലർ ബൈജു വർഗീസ് ഉത്തരേന്ത്യയിൽ ക്രൈസ്തവർക്കു നേരെ നടക്കുന്ന അക്രമസംഭവങ്ങളെപ്പറ്റി പറഞ്ഞതാണ് സുരേഷ് ഗോപിയെ ചൊടിപ്പിച്ചത്. ഉത്തരേന്ത്യയിലെ അമ്മമാരും സഹോദരിമാരും ക്രിസ്തുവിനേക്കാൾ വലിയ സഹനം അനുഭവിക്കുന്ന വാർത്ത കേൾക്കുമ്പോൾ മനസ്സ് പിടഞ്ഞു പോകുന്നുവെന്നാണ് കൗൺസിലർ അഭിപ്രായപ്പെട്ടത്.
കൗൺസിലറുടെ പ്രസംഗം കഴിഞ്ഞ ഉടൻ വീണ്ടും മൈക്കിനടുത്തെത്തിയ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി കൗൺസിലറുടെ ആരോപണങ്ങൾ തള്ളി. ഉത്തരേന്ത്യയിൽ ഈ നാടകങ്ങൾ കാട്ടിക്കൂട്ടുന്നതിനു പിന്നിൽ ആരെന്ന് കൗൺസിലർ അദ്ദേഹത്തിൻ്റെ പാർട്ടിയിൽ ചോദിച്ചാൽ മനസ്സിലാകുമെന്നും സുരേഷ് ഗോപി പറഞ്ഞു. തുടർന്നു പ്രസംഗിച്ച നടൻ ദേവനും കൗൺസിലറെ രൂക്ഷമായി വിമർശിച്ചു.