മലപ്പുറം : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരചിത്രം ഇന്ന് തെളിയും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്നാണ്. വൈകീട്ട് മൂന്നു മണി വരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയപരിധി. സൂക്ഷ്മപരിശോധന പൂര്‍ത്തിയായപ്പോള്‍ പി വി അൻവർ, എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണി സ്ഥാനാര്‍ത്ഥികള്‍ എന്നിവരടക്കം 14 പേരാണ് മത്സരരംഗത്തുള്ളത്.
നാമനിര്‍ദേശ പത്രിക നല്‍കിയിട്ടുള്ള പി വി അന്‍വര്‍ സ്ഥാനാര്‍ത്ഥിത്വവുമായി മുന്നോട്ടു പോകുമോയെന്നതില്‍ ആകാംക്ഷ നിലനില്‍ക്കുകയാണ്. പത്രിക സമര്‍പ്പിച്ച് രണ്ടു ദിവസം കഴിഞ്ഞിട്ടും അന്‍വര്‍ പ്രചാരണരംഗത്തേക്ക് ഇറങ്ങാത്തതാണ് സംശയത്തിന് ഇടയാക്കിയിട്ടുള്ളത്. അന്‍വര്‍ രണ്ടു പത്രിക നല്‍കിയിരുന്നെങ്കിലും, തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരില്‍ നല്കിയ നാമനിര്‍ദേശ പത്രിക തള്ളിയിരുന്നു. സ്വതന്ത്രസ്ഥാനാര്‍ത്ഥിയായുള്ള പത്രിക സ്വീകരിച്ചിട്ടുണ്ട്.
വോട്ടര്‍മാരെ നേരില്‍ കണ്ട് പ്രചാരണപരിപാടികള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജും യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന് ഷൗക്കത്തും. ആര്യാടന് ഷൗക്കത്ത് ഇന്ന് എടക്കര, കരുളായി പഞ്ചായത്തുകളില്‍ പര്യടനം നടത്തും. മൂത്തേടം പഞ്ചായത്തിലാണ് എം സ്വരാജിന്റെ പര്യടനം. അതേസമയം ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ. മോഹന്‍ ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് മണ്ഡലം കണ്വെന്ഷന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്ന് നിലമ്പൂരില്‍ ഉദ്ഘാടനം ചെയ്യും.