


തിരുവനന്തപുരം : കോണ്‍ഗ്രസിലെ ഭിന്നത തീര്‍ക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടല്‍. നേതാക്കളുമായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി ആശയവിനിമയം നടത്തി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എന്നിവരുമായാണ് ദീപാ ദാസ് മുന്‍ഷി സംസാരിക്കുന്നത്.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി ബന്ധപ്പെട്ട വിവാദത്തിലാണ് കോണ്‍ഗ്രസില്‍ ഭിന്നത പുകയുന്നത്. ഭിന്നത മൂര്‍ച്ഛിച്ച സാഹചര്യത്തിലാണ് ഹൈക്കമാന്‍ഡ് ഇടപെടല്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്തതോടെ കോണ്‍ഗ്രസ് നേതൃത്വം വെട്ടിലായിരിക്കുകയാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍ എത്തിയതില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് അടക്കമുള്ളവര്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. എന്നാല്‍ ഷാഫി പറമ്പില്‍ ഉള്‍പ്പെടെ എ ഗ്രൂപ്പില്‍ ഒരു വിഭാഗം രാഹുൽ മാങ്കൂട്ടത്തിനെ പിന്തുണച്ചതോടെ തീരുമാനമെടുക്കാന്‍ കഴിയാതെ കെപിസിസി നേതൃത്വം പ്രതിസന്ധിയിലാവുകയായിരുന്നു.
രാഹുൽ മാങ്കൂട്ടത്തിനെ തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥയിലാണ് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. രാഹുൽ മാങ്കൂട്ടത്തിനെ മാറ്റി നിര്‍ത്തണമെന്നാണ് കെ സി വേണുഗോപാലിന്റെയും രമേശ് ചെന്നിത്തലയുടെയും അഭിപ്രായം. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങളുടെ മുനയൊടിക്കാന്‍ ഭരണപക്ഷം രാഹുൽ മാങ്കൂട്ടത്തിനെ ആയുധമാക്കും എന്നാണ് ഇവര്‍ നല്കുന്ന മുന്നറിയിപ്പ്.