


തൃശൂർ : ചാലക്കുടി നിയമസഭാ മണ്ഡലത്തിൽ അപ്രതീക്ഷിത രാഷ്ട്രീയ നീക്കവുമായി എൽഡിഎഫ്. കോൺഗ്രസ് നേതാവും നിലവിലെ മുനിസിപ്പൽ കൗൺസിലറുമായ ബിജു എസ്. ചിറയത്താണ് എൽഡിഎഫ് സ്ഥാനാർഥിയായി ജനവിധി തേടുന്നത്. എൽഡിഎഫിലെ ഘടകകക്ഷിയായ കേരള കോൺഗ്രസ് (എം) വിഭാഗത്തിന് അനുവദിച്ച സീറ്റിലാണ് ബിജു മത്സരിക്കുക. സ്ഥാനാർഥിത്വത്തിന്റെ ഭാഗമായി അദ്ദേഹം ഇന്ന് മുനിസിപ്പൽ അംഗത്വം രാജിവെക്കും.
കഴിഞ്ഞ തവണയും കോൺഗ്രസിൽ നിന്ന് എത്തിയ നേതാവിനെ തന്നെയായിരുന്നു കേരള കോൺഗ്രസ് ചാലക്കുടിയിൽ പരീക്ഷിച്ചിരുന്നത്. നിലവിൽ കോൺഗ്രസിന്റെ സനീഷ് കുമാർ ജോസഫാണ് മണ്ഡലത്തിലെ എംഎൽഎ. മുൻപ് സിപിഎം നേരിട്ട് മത്സരിച്ച് വിജയിച്ചിരുന്ന ഈ മണ്ഡലം, മുന്നണി ധാരണപ്രകാരം കേരള കോൺഗ്രസ് മാണി വിഭാഗത്തിന് വിട്ടുനൽകിയതോടെയാണ് എൽഡിഎഫിന് സീറ്റ് നഷ്ടമായതെന്ന വിലയിരുത്തൽ രാഷ്ട്രീയ കേന്ദ്രങ്ങൾക്കുണ്ട്.
മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ജനകീയനായ കൗൺസിലർ എന്ന നിലയിൽ ബിജുവിനെ രംഗത്തിറക്കുന്നതിലൂടെ ചാലക്കുടി തിരിച്ചുപിടിക്കാമെന്നാണ് എൽഡിഎഫ് കണക്കുകൂട്ടുന്നത്. ബിജുവിന്റെ സ്ഥാനാർഥിത്വം യുഡിഎഫ് വോട്ടുകളിൽ വിള്ളലുണ്ടാക്കുമെന്നും അട്ടിമറി വിജയം നേടാൻ സഹായിക്കുമെന്നും മുന്നണി നേതൃത്വം പ്രതീക്ഷിക്കുന്നു.