


കൊല്ലം : കൊല്ലം ക്ലാപ്പനയിൽ കുടുംബാരോഗ്യ കേന്ദ്രം വഴി വിതരണം ചെയ്ത രക്തസമ്മർദ്ദത്തിന്റെ ഗുളികകൾക്കെതിരെ ഗുരുതരമായ പരാതികൾ. ഗുളിക കഴിച്ച രോഗികൾക്ക് കടുത്ത ക്ഷീണം, അമിത ഉറക്കം, ശരീരവേദന തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതായി റിപ്പോർട്ട് ചെയ്തു. ഈ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ക്ലാപ്പന പഞ്ചായത്ത് അധികൃതർ ഗുളികയുടെ വിതരണം ഉടനടി നിർത്തിവച്ചു.
ഈ ഗുളികകൾ ഒടിക്കാൻ കഴിയാതെ റബ്ബർ പോലെ വളയുന്നതായി രോഗികൾ പരാതിപ്പെട്ടു. ഇത് ഗുളികയുടെ നിലവാരത്തെക്കുറിച്ച് സംശയങ്ങൾ ഉയർത്തുന്നു. കേരള മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ ലിമിറ്റഡ് വിതരണം ചെയ്ത ഈ ഗുളികകളാണ് പരാതിക്ക് അടിസ്ഥാനമായത്. ഗുളിക കഴിക്കുന്നത് നിർത്തിയപ്പോൾ ശാരീരിക അസ്വസ്ഥതകൾ മാറിയെന്ന് രോഗികൾ വ്യക്തമാക്കുന്നു.
പരാതിയെക്കുറിച്ച് ബോധ്യപ്പെട്ടതിനെ തുടർന്ന് ഗുളികയുടെ വിതരണം നിർത്തിയെന്ന് ക്ലാപ്പന പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ അറിയിച്ചു. ഗുളികയുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി കൂടുതൽ പരിശോധനകൾക്കായി ഇവ ഡ്രഗ്സ് ലാബിലേക്ക് അയച്ചിട്ടുണ്ട്. ഈ പരിശോധനാഫലങ്ങൾ പുറത്തുവരുന്നതോടെയാണ് പ്രശ്നത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാവുക.