


തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല ശുചീകരണത്തിൽ മേയർ വി വി രാജേഷിന്റെ വാദം തള്ളി കളക്ടറുടെ അന്വേഷണ റിപ്പോർട്ട്. ക്ഷേത്ര പരിസരത്തെ ശുചീകരണം പൂർത്തിയാക്കാൻ മൂന്നു ദിവസമെടുത്തെന്നും ചില ഭാഗങ്ങളിൽ മാലിന്യം ഇപ്പോഴും നീക്കം ചെയ്തിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.വീഴ്ച പരിശോധിക്കാൻ മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നത്.
ആറ്റുകാൽ പൊങ്കാല മഹോത്സവം കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും ശുചീകരണത്തിലെ വിവാദം തീരുന്നില്ല. പൊങ്കാല മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിൽ കോർപ്പറേഷന് വീഴ്ച സംഭവിച്ചുവെന്ന ഇടതുപക്ഷ ആരോപണം ശരി വെക്കുന്നതാണ് നിലവിലെ കളക്ടറുടെ അന്വേഷണ റിപ്പോർട്ട്. ക്ഷേത്രപരിസരം രണ്ടുദിവസത്തിനുള്ളിൽ വൃത്തിയാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചതായും റിപ്പോർട്ടിലുണ്ട്. ഉത്സവ മേഖല നേരിട്ട് സന്ദർശിച്ചാണ് കളക്ടറുടെ റിപ്പോർട്ട്. ഇനി കൂടുതൽ വിവാദത്തിലേക്ക് ഇല്ലെന്ന് മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു. നേരത്തെ ആർഡിഒ സമർപ്പിച്ച ആദ്യ അന്വേഷണ റിപ്പോർട്ട് മന്ത്രി വി ശിവൻകുട്ടി തന്നെ തള്ളിയിരുന്നു. മാലിന്യം നീക്കം ചെയ്യാത്ത സ്ഥലങ്ങളെക്കുറിച്ച് റിപ്പോർട്ടിൽ പരാമർശം ഇല്ലെന്നായിരുന്നു വിശദീകരണം.