ചെന്നൈ∙ കോയമ്പത്തൂർ ഡിഐജി വിജയകുമാർ നിറയൊഴിച്ച് ആത്മഹത്യ ചെയ്തു. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് ആത്മഹത്യ എന്നാണ് പൊലീസിന്റെ നിഗമനം. സർവീസ് റിവോൾവർ ഉപയോഗിച്ചായിരുന്നു ജീവനൊടുക്കിയത്.
ഇന്ന് രാവിലെ 6.50 ഓടെ റേസ്കോഴ്സിലെ ക്യാമ്പ് ഓഫീസിൽ വച്ചാണ് സംഭവം. തുടർന്ന് ക്യാമ്പ് ഓഫീസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് പൊലീസുകാർ സ്ഥലത്തെത്തി ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ഏതാനും ആഴ്ചകളായി തനിക്ക് ശരിയായി ഉറങ്ങാൻ കഴിയുന്നില്ലെന്നും കടുത്ത വിഷാദത്തിലായിരുന്നുവെന്നും വിജയകുമാർ സഹപ്രവർത്തകരോട് പറഞ്ഞതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. എന്നാൽ ആത്മഹത്യയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഐപിഎസ് ഉദ്യോഗസ്ഥനായ വിജയകുമാർ 2009ലാണ് സർവീസിൽ പ്രവേശിച്ചത്. കാഞ്ചീപുരം, കടലൂർ, നാഗപട്ടണം, തിരുവാരൂർ എന്നിവിടങ്ങളിൽ എസ്പിയായി പ്രവർത്തിച്ചു. കഴിഞ്ഞ ജനുവരിയിലാണ് അദ്ദേഹം കോയമ്പത്തൂർ ഡിഐജിയായി ചുമതലയേറ്റത്.