കൊല്ലം: യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദിച്ച സംഭവത്തില്‍ വീണ്ടും ഗണ്‍മാനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. തന്റെ ഗണ്മാന് ആരെയും ആക്രമിക്കുന്ന നില ഉണ്ടായിട്ടില്ല. അതിന്റെ ദൃശ്യങ്ങള്‍ താന്‍ കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. കൊല്ലത്ത് നവകേരള സദസിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഞായറാഴ്ച പത്തനംതിട്ടയിൽവച്ച് ഗണ്‍മാന്റെ അതിക്രമത്തെക്കുറിച്ചുള്ള ചോദ്യത്തിനിടെ മൈക്ക് ഓഫ് ചെയ്ത സംഭവത്തിലും മുഖ്യമന്ത്രി വിശദീകരണം നല്കി.സമയം കഴിഞ്ഞാല്‍ താന്‍ വാര്‍ത്താസമ്മേളനം അവസാനിപ്പിക്കാറുണ്ട്. അത് എന്തോ വലിയ സംഭവമെന്ന രീതിയിലാണ് അവതരിപ്പിച്ചത്.സാധാരണ സമയം കഴിഞ്ഞ് ആര് ചോദ്യം ചോദിച്ചാലും താന്‍ മറുപടി പറയാറില്ല. അതാണ് താന്‍ സ്വീകരിച്ച് വരുന്ന പതിവ്. അത് മാത്രമാണ് കഴിഞ്ഞ ദിവസവും ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് തുടക്കത്തില്‍ തന്നെ ചോദിക്കാനുള്ളത് ചോദിച്ചുകൊള്ളാനും മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രി പറഞ്ഞു.
ഗവർണറുടെ ‘ബ്ലഡി കണ്ണൂർ’ പരാമർശത്തെയും മുഖ്യമന്ത്രി വിമർശിച്ചു. കണ്ണൂരിനോട് ഇത്രയധികം ദേഷ്യം തോന്നാൻ കാരണമുണ്ട്. കണ്ണൂരിൽ വർഗീയ കലാപത്തിന് ആർഎസ്എസ് ശ്രമിച്ചു. അതിന്റെ ഭാഗമായി കള്ളക്കഥകൾ പ്രചരിപ്പിച്ചു. ആ കലാപത്തിൽ പലർക്കും സ്വത്തുക്കളും ആരാധനാലയങ്ങളും നഷ്ടപ്പെട്ടു. പക്ഷേ ജീവൻ നഷ്ടപ്പെട്ടത് ഞങ്ങൾക്കാണ്. ആത്മാഹുതി ചെയ്തും ഞങ്ങൾ മതനിരപേക്ഷത കാത്തു. ഇന്ന് ആരിഫ് മുഹമ്മദ് ഖാൻ ഇതെല്ലാം പറയുന്നതും തന്നെ യജമാനന്മാരായ ആർഎസ്എസുകാർക്ക് വേണ്ടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.