കൊച്ചി : കൊച്ചിയിൽ നിന്ന് കണ്ണൂർ, മൈസൂർ, തിരുച്ചി എന്നിവിടങ്ങളിലേക്ക് ആഭ്യന്തര സർവീസുകൾ പ്രഖ്യാപിച്ച് സിയാൽ. അലയൻസ് എയറാണ് ജനുവരി അവസാനത്തോടെ സർവീസുകൾ തുടങ്ങുക. ഇതിനായി അലയൻസ് എയറിന്റെ എടിആർ വിമാനത്തിന് രാത്രി പാർക്കിങ്ങിനുള്ള സൗകര്യം സിയാൽ ഒരുക്കിയിട്ടുണ്ട്. ഈ മേഖലയിലെ വ്യോമയാന ഹബ്ബായി മാറാനുള്ള സിയാലിന്റെ ശ്രമങ്ങൾക്ക് ഇത് കരുത്ത് പകരും.
കൊച്ചിയിൽ നിന്ന് കണ്ണൂരിലേക്കും, മൈസൂരിലേക്കും, തിരുച്ചിയിലേയ്ക്കും മൈസൂർ വഴി തിരുപ്പതിയിലേക്കുമാണ് പുതുതായി സർവീസുകൾ തുടങ്ങുന്നത്. നിലവിൽ അലയൻസ് എയർ കൊച്ചിയിൽ നിന്ന് അഗത്തി, സേലം, ബാംഗ്ലൂർ എന്നീ റൂട്ടുകളിൽ സർവീസ് നടത്തുന്നുണ്ട്. പുതിയ സർവീസുകൾ ആരംഭിക്കുന്നതോടെ പ്രാദേശിക കണക്റ്റിവിറ്റി വികസനത്തിനൊപ്പം യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങളും നല്കാൻ സാധിക്കും.
യാത്രക്കാർക്ക് ഇത് ഏറെ പ്രയോജനം ചെയ്യുമെന്നാണ് സിയാലിന്റെ പ്രതീക്ഷ. വൈകാതെ ചില ആഭ്യന്തര, അന്താരാഷ്ട്ര റൂട്ടുകളിലേയ്ക്കും പുതിയ സർവീസുകൾ ആരംഭിക്കും’ – പ്രാദേശിക വിമാന കണക്ടിവിറ്റി വർധിപ്പിക്കുക എന്ന സംസ്ഥാന സർക്കാരിന്റെ ആശയം എത്രയും പെട്ടെന്ന് നടപ്പിലാക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ് സുഹാസ് ഐഎഎസ് പറഞ്ഞു. ‘
കണ്ണൂരിലേയ്ക്കും തിരുവനന്തപുരത്തേയ്ക്കും നിലവിൽ ഇൻഡിഗോ എയർലൈൻ പ്രാദേശിക സർവീസുകൾ നടത്തുന്നുണ്ട്. അതിനുപുറമെയാണ് അലയൻസ് എയർ സർവീസ് തുടങ്ങുന്നത്. 2023-ൽ ഒരു കോടിയിലേറെ യാത്രക്കാർ ഉപയോഗിച്ച വിമാനത്താവളം എന്ന നിലയിൽ സിയാൽ റിക്കോർഡ് സൃഷ്ടിച്ചിരുന്നു. നിലവിലുള്ള ശീതകാല സമയക്രമം അനുസരിച്ച് ആഴ്ചയിൽ 1360 ആഭ്യന്തര, രാജ്യാന്തര മേഖലകളിലെ 40-ലേറെ നഗരങ്ങളിലേയ്ക്ക് സർവീസുകൾ സിയാൽ നടത്തുന്നുണ്ട്.