കൊല്ലം : പോലീസ് സുരക്ഷ വേണ്ടെന്ന് പ്രഖ്യാപിച്ച് ഗവര്‍ണര്‍ തെരുവിലിറങ്ങിയ സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്തെ ക്രമസമാധാനനില ഭദ്രമാണെന്ന് ഗവര്‍ണറുടെ ചെയ്തികളിലൂടെ രാജ്യത്തിന് ബോധ്യമാക്കി കൊടുക്കാന്‍ കഴിഞ്ഞെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
പ്രോട്ടോക്കോള്‍ ലംഘിക്കുകയാണ് ഗവര്‍ണര്‍ ചെയ്തത്. ഉന്നത സ്ഥാനത്തിരിക്കുന്ന ആള് ചെയ്യേണ്ട കാര്യമല്ല ഇത്. സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള ആളാണ് ഗവര്‍ണര്‍. അദ്ദേഹത്തിന്റെ ഇഷ്ടാനിഷ്ടം നോക്കി സുരക്ഷ മാറ്റാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഗവര്‍ണര്‍ എന്ത് മനസില്‍ വച്ചാണ് തെരുവില്‍ ഇറങ്ങിയതെന്ന് അദ്ദഹം തന്നെ വ്യക്തമാക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പ്രതിഷേധിക്കേണ്ട നിലയിലുള്ള ഒരു കാര്യം ചെയ്തപ്പോഴാണ് അദ്ദേഹത്തിനെതിരേ പ്രതിഷേധമുയര്‍ന്നത്. അതിന് മറ്റ് മാനങ്ങള്‍ കാണേണ്ടതില്ല.
ഗവര്‍ണര്‍ പറഞ്ഞതുപോലെ ഗുണ്ടകള്‍ ക്രിമിനലുകള്‍ എന്നിങ്ങനെയുള്ള വിശേഷണങ്ങള്‍ ഒന്നും ചേരുന്നവരല്ല പ്രതിഷേധം നടത്തിയത്. ചാന്‍സിലറുടെ നടപടിക്കെതിരെയാണ് നാടിന്റെ ഭാവിവാഗ്ദാനങ്ങളായ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.