മലപ്പുറം : പി.വി അന്‍വര്‍ വഞ്ചന കാണിച്ചുവെന്നും അതിൻ്റെ ഫലമാണ് നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കോടതിപടിയിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽഡിഎഫിന്റെ സംസ്ഥാന നേതാക്കളും, മന്ത്രിമാരും, സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
ഐതിഹാസിക പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്തവരുടെ മണ്ണാണ് ഇത്. വാര്യയുംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ചതിയിലൂടെയാണ് പിടികൂടിയത്. അങ്ങനെ ഒരു ചതിയിലൂടെയാണ് ഇവിടെ തെരഞ്ഞെടുപ്പ് വന്നതന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്‍ഡിഎഫിൻ്റെ റാലികളിലും യോഗങ്ങളിലും വമ്പിച്ച ജനപങ്കാളിത്തമാണ് കാണുന്നത്. ഇത് ഇടത് പക്ഷത്തിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് കരുത്ത് പകരും. എം. സ്വരാജിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം കേട്ടതിന് പിന്നാലെ സംസ്ഥാനത്താകെ വലിയ സ്വീകാര്യത കിട്ടി. എൽഡിഎഫ് പരിപാടികളിൽ കാര്യമായി പങ്കെടുക്കാത്തവരാണ് കൂടുതലായി ഇന്നലെ റാലിയിൽ വന്നത്. സ്വരാജിന്റെ സ്ഥാനാർത്ഥിത്വം നാട് സ്വീകരിച്ചു. പൊതുപ്രവർത്തനത്തിലൂടെ ക്ലീൻ ആയുള്ള ഇമേജ് നിലനിർത്തുന്ന സ്ഥാനാർത്ഥിയാണ് സ്വരാജെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘ബിജെപി ഭരണത്തിൽ ന്യൂനപക്ഷം വേട്ടയാടപ്പെടുന്നു. കേരളത്തിൽ വർഗീയതയും വർഗീയ ശക്തികളും ഇല്ലാത്തതുകൊണ്ടല്ല, എൽഡിഎഫ് സർക്കാർ ആയതുകൊണ്ട് അവർക്ക് തലപൊക്കാൻ കഴിയുന്നില്ല. 4500ലേറെ അക്രമങ്ങൾ കഴിഞ്ഞവർഷം ക്രിസ്ത്യാനികൾക്ക് നേരെ ഉണ്ടായി. മണിപ്പൂർ ഇപ്പോഴും ശാന്തമായിട്ടില്ല. വിശ്വാസത്തിൻറെ പേരിൽ മുസ്ലിംകൾ വേട്ടയാടപ്പെടുന്നു. മുസ്ലിം ആരാധനാലയങ്ങൾക്ക് നേരെ തുടർച്ചയായി അക്രമം ഉണ്ടാകുന്നു. ഗോ രക്ഷയുടെ പേരിൽ ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നു’-മുഖ്യമന്ത്രി പറഞ്ഞു.