ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ നിയമനത്തിൽ വിയോജനകുറിപ്പ് പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിഷയത്തിൽ സുപ്രീംകോടതി കേസ് പരിഗണിക്കാനിരിക്കെ തിരക്കിട്ടുള്ള നിയമനം ശെരിയല്ലെന്നും ഭരണഘടനാവിരുദ്ധമെന്നും രാഹുൽ പറഞ്ഞു.
മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ കണ്ടെത്താനുള്ള യോഗത്തിൽ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പ്രതിപക്ഷ നേതാവും പങ്കെടുത്തിരുന്നു. യോഗത്തിൽ രാഹുൽ ഗാന്ധി നൽകിയ വിയോജന കുറിപ്പാണ് എക്സിലൂടെ പുറത്തുവിട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനിൽ എക്സിക്യൂട്ടീവ് ഇടപെടലുകൾ പാടില്ലെന്നും തെരഞ്ഞെടുപ്പ് പ്രക്രിയയെ കുറിച്ചുള്ള വോട്ടർമാരുടെ ആശങ്കകൾ മോദി സർക്കാർ വഷളാക്കിയെന്നും രാഹുൽ വിമർശിച്ചു. സുപ്രീംകോടതി ഉത്തരവ് ലംഘിച്ച് ചീഫ് ജസ്റ്റിസിനെ കമ്മിറ്റിയിൽ നിന്ന് പുറത്താക്കിയത് മര്യാദകേടാണെന്നും അംബേദ്കറുടെ ആശയങ്ങൾ ഉയർത്തിപിടിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും രാഹുൽ കുറിപ്പിൽ പറയുന്നു.
തെരഞ്ഞെടുപ്പ് കമീഷണർ നിയമനവുമായി ബന്ധപ്പെട്ട വലിയ വിമർശനങ്ങളാണ് പ്രതിപക്ഷ പാർട്ടിയിൽ നിന്നുണ്ടാകുന്നത്. സുപ്രീം കോടതിയിൽ കേസ് പരിഗണിക്കാനിരിക്കെയാണ് കേന്ദ്ര സർക്കാർ തിരക്കിട്ട് നിയമനം നടത്തിയെന്നും വിമർശങ്ങളുണ്ട്.