
തിരുവനന്തപുരം : മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉണ്ണികൃഷ്ണന പോറ്റിയുടെ വീട്ടിലെ നിത്യ സന്ദർശകനെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്വർണ്ണം അന്തർദേശീയ മാർക്കറ്റിലേക്ക് പോയിട്ടുണ്ടോ എന്ന സംശയം ബലപ്പെടുന്നു. എസ്ഐടിയുടെ മുകളിൽ സർക്കാറിന്റെയും മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും സമ്മർദ്ദം വർദ്ധിക്കുന്നുവെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.
കൂടുതൽ കാര്യങ്ങൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നു. കോൺഗ്രസ് പറഞ്ഞതെല്ലാം ശരി എന്ന് തെളിയുന്നു. പോറ്റിയുമായി കടകംപള്ളിക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നു എന്ന് അയൽവാസി തന്നെ പറയുന്നു. എന്തുകൊണ്ട് കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യുന്നില്ലെന്നും തൊണ്ടിമുതൽ എവിയാണെന്ന് രമേശ് ചെന്നിത്തല ചോദിച്ചു.
എസ് ഐ ടി ക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ അവസരം നൽകുന്നില്ലെന്ന് രമേശ് ചെന്നത്തല കുറ്റപ്പെടുത്തി. തങ്ങളുടെ സ്വന്തക്കാരെ സംരക്ഷിക്കാനാണ് സിപിഐഎം ശ്രമിക്കുന്നതെന്നും സർക്കാർ ഒളിച്ചോടുകയാണെന്നും അദേഹം പറഞ്ഞു. കേസിലെ ഇഡി അന്വേഷണത്തെക്കുറിച്ചും അദേഹം പ്രതികരിച്ചു. ആര് അന്വേഷിച്ചാലും സത്യം പുറത്ത് വരണം. സ്വർണ്ണ കള്ളക്കടത്ത് അടക്കം കഴിഞ്ഞകാലത്ത് അന്വേഷിച്ചതൊന്നും പുറത്തുവന്നിട്ടില്ല. ഇവരെ രക്ഷിക്കാനാണോ ഇ ഡി വന്നത് എന്ന സംശയവും ഉണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പോയിരുജന്നതായി മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. 2017-18 ലാണ് പോറ്റിയുടെ വീട്ടിൽ പോയത്. ഒരു ചടങ്ങിന് ക്ഷണിച്ചതിനാൽ പങ്കെടുത്തതാണ്. രണ്ട് പ്രാവശ്യം താൻ പോറ്റിയുടെ വീട്ടിൽ പോയിട്ടില്ല. ഒരു പ്രാവശ്യം മാത്രമാണ് പോയതെന്ന് കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.
ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള പരിചയം അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്. ഒരു സമ്മാനവും പോറ്റി തനിക്ക് തന്നിട്ടുമില്ലെന്നും വാങ്ങിയിട്ടില്ലെന്നും കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ ആരോപണം രാഷ്ട്രീയപ്രേരീതമാണ്. എന്നും ഇരകളെ തേടിയിട്ടുള്ള പതിവാണ് പ്രതിപക്ഷത്തിനുള്ളത്. മന്ത്രിക്ക് ഒരു ഇടപെടൽ നടത്താനാവില്ല എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തന്ത്രി തെറ്റ് ചെയ്തെന്ന് താൻ കരുതുന്നില്ലെന്നും അദേഹം വ്യക്തമാക്കി.