


ന്യൂഡല്‍ഹി : ചുമയ്ക്കുള്ള കഫ് സിറപ്പ് കഴിച്ച് രാജ്യത്ത് കുട്ടികള്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധന ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം. സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഡ്രഗ് കണ്ട്രോളര്മാര്ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം കത്തയച്ചു.
മരുന്ന് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കള്‍, സംയുക്തങ്ങള്‍ എന്നിവ പരിശോധിക്കണം. മരുന്നുകളുടെ ഓരോ ബാച്ചും പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കണം. ഇതിനായി അംഗീകൃത ലബോറട്ടറികള്‍ ഉപയോഗിക്കണം. ഇതിന്റെ രജിസ്റ്റര്‍ സൂക്ഷിക്കണമെന്നും എന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് വ്യക്തമാക്കുന്നു. മരുന്ന് നിർമ്മാതാക്കൾ നിയമങ്ങൾ പാലിക്കണമെന്നും അസംസ്കൃത വസ്തുക്കളുൾ, ഫിനിഷ്ഡ് ഉൽപ്പന്നങ്ങൾ എന്നിവ അംഗീകൃത വിൽപ്പനക്കാരിൽ നിന്ന് മാത്രമേ വാങ്ങാവു എന്നും നിർദേശം വ്യക്തമാക്കുന്നു. ചുമ മരുന്ന് കഴിച്ച് മധ്യപ്രദേശില്‍ 20 കുട്ടികള്‍ മരിച്ച പശ്ചാത്തലത്തിലാണ് പരിശോധന കര്‍ശനമാക്കാന്‍ കേന്ദ്രം കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്.
അതിനിടെ, കഫ്സിറപ്പ് ഉപയോഗം മൂലം കുട്ടികള്‍ മരിച്ച സംഭവത്തില്‍ ലോകാരോഗ്യ സംഘടന ഇന്ത്യയില്‍ നിന്നും വിവരങ്ങള്‍ തേടി. കുട്ടികളില്‍ മരണ കാരണമായ കോള്‍ഡ്രിഫ് കഫ് സിറപ്പ് രാജ്യത്തിന് പുറത്തേക്ക് കയറ്റിമതി ചെയ്തിട്ടുണ്ടോ എന്നുള്‍പ്പെടെയുള്ള വിവരങ്ങളാണ് ലോകാരോഗ്യ സംഘടന ആരാഞ്ഞിരിക്കുന്നത്.