ന്യൂഡൽഹി : മലപ്പുറം കൂരിയാട് ദേശീയപാത തകർച്ചയിൽ കടുത്ത നടപടി. ദേശീയപാത പ്രോജക്ട് ഡയറക്ടറെ സസ്പെൻഡ് ചെയ്തു. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ സൈറ്റ് എൻജിനീയറെ പിരിച്ചു വിട്ടു. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെയാണ് തീരുമാനം. കരാറുകാരൻ മേൽപ്പാലം സ്വന്തം ചെലവിൽ നിർമിക്കണമെന്നും ഉത്തരവുണ്ട്.
റോഡ് നിർമ്മാണത്തിൽ ദേശീയപാത അതോറിറ്റിക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന റിപ്പോർട്ടിന് പിന്നാലെയാണ് കേന്ദ്ര സർക്കാറിന്റെ നടപടി. കരാറെടുത്ത കൂടുതൽ കമ്പനികൾക്ക് കാരണം കാണിക്കൽ നോട്ടീസും നൽകി.സുരക്ഷാ കൺസൾട്ടന്റ്, ഡിസൈൻ കൺസൾട്ടന്റ് കമ്പനികൾക്കാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
പുനർനിർമാണഘട്ടത്തിൽ കൂരിയാട് അടക്കം കരാറുകാരൻ സ്വന്തം ചെലവിൽ വെള്ളം പോകാനുള്ള വയഡക്ട് സംവിധാനം നിർമ്മിക്കണെന്നും കേന്ദ്ര മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം,വിഷയം പഠിക്കാൻ നിയോഗിച്ച ഐഐടി- പ്രൊഫ ജി.വി. റാവുവിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി ശനിയാഴ്ച മുതൽ സ്ഥലം സന്ദർശിക്കും. ഡോ. അനിൽ ദീക്ഷിത്,ഡോ ജിമ്മി തോമസ്,ഡോ. കെ മോഹൻ കൃഷ്ണ എന്നിവർ ഉൾപ്പെട്ട സംഘമാണ് കൂരിയാട് അടക്കമുള്ള മേഖലകൾ സന്ദർശിക്കുക.