ന്യൂഡൽഹി: ക്രിസ്റ്റഫർ നോളന്റെ പുതിയ ചിത്രം ‘ഓപൺഹെയ്മറി’ലെ വിവാദ സെക്സ് രംഗത്തിൽ ഇടപെടലുമായി കേന്ദ്ര സർക്കാർ. ലൈംഗികബന്ധത്തിനിടെ ഗീത വായിക്കുന്ന രംഗം നീക്കംചെയ്യാൻ കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ ഉത്തരവിട്ടു. ചിത്രത്തിന് പ്രദർശനാനുമതി നൽകിയ സെൻസർ ബോർഡിലെ മുഴുവൻ അംഗങ്ങൾക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കാൻ നിർദേശമുണ്ട്.
വിവാദരംഗത്തിൽ താക്കൂർ കടുത്ത അതൃപ്തി രേഖപ്പെടുത്തിയതായി ‘ഇന്ത്യ ടുഡേ’ റിപ്പോർട്ട് ചെയ്തു. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ(സി.ബി.എഫ്.സി) അംഗങ്ങളോട് മന്ത്രി വിശദീകരണം തേടിയിട്ടുണ്ട്. ഇത്തരമൊരു രംഗത്തിന് എങ്ങനെയാണ് അനുമതി നൽകിയതെന്നാണ് അംഗങ്ങളോട് ചോദിച്ചത്. ചിത്രത്തിന് പ്രദർശനാനുമതി നൽകിയതിന് ഉത്തരവാദിത്തം ഏൽക്കണമെന്ന് സെൻസർ ബോർഡിനോട് മന്ത്രി ആവശ്യപ്പെട്ടു. വിവാദരംഗം നീക്കം ചെയ്ത ശേഷമേ ഇനി തിയറ്ററുകളിൽ പ്രദർശിപ്പിക്കാവൂ. ഇത്തരം അലംഭാവങ്ങൾ കണ്ടില്ലെന്നു നടിക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇതിന്റെ പേരിൽ ബോർഡിലെ മുഴുവൻ അംഗങ്ങൾക്കെതിരെയും നടപടി വേണമെന്നും അനുരാഗ് താക്കൂർ നിർദേശിച്ചിട്ടുണ്ട്.
ഹോളിവുഡ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ക്രിസ്റ്റഫൻ നോളൻ ചിത്രം ‘ഓപൺഹെയ്മർ’ തിയറ്ററിൽ വൻ തരംഗം സൃഷ്ടിച്ചു മുന്നേറുകയാണ്. ഇന്ത്യൻ ബോക്സ്ഓഫിസിലും റെക്കോർഡുകൾ ഭേദിച്ചാണ് ചിത്രം പ്രദർശനം തുടരുന്നത്. ആദ്യ രണ്ടു ദിവസം മാത്രം ഇന്ത്യയിൽനിന്ന് 31 കോടി രൂപയുടെ കലക്ഷനുണ്ടാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതിനിടെയാണ് ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ചിത്രത്തിനെതിരെ വലിയ തോതിൽ പ്രതിഷേധവും ബഹിഷ്ക്കരണാഹ്വാനവും ഉയരുന്നത്.