തിരുവനന്തപുരം : കേരളത്തില്‍ 20ല്‍ 19 സീറ്റും യു.ഡി.എഫ്. നേടുമെന്നു കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഒരു സീറ്റില്‍ ബി.ജെ.പി. ജയിക്കും. സി.പി.എമ്മിന് ഏക സിറ്റിങ് സീറ്റായ ആലപ്പുഴ നഷ്ടമാകുമെന്നും കേന്ദ്ര ഇന്റലിജന്‍സ് വ്യക്തമാക്കുന്നു. രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുമ്പോള്‍ എല്ലാ തലത്തിലും അതിന്റെ ഗുണം യു.ഡി.എഫിനു കിട്ടുമെന്ന വസ്തുത ചര്‍ച്ചയാക്കുന്നതാണ് കേന്ദ്ര ഇന്റലിജന്‍സിന്റെ നിഗമനങ്ങള്‍. തെരഞ്ഞെടുപ്പിലെ ആദ്യഘട്ട പ്രവര്‍ത്തനവും പ്രചാരണവും വിലയിരുത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.
തിരുവനന്തപുരത്തും പത്തനംതിട്ടയിലും ആലപ്പുഴയിലും തൃശൂരിലും ആറ്റിങ്ങലിലും കാസര്‍ഗോട്ടും പാലക്കാട്ടും അതിശക്തമായ ത്രികോണ മത്സരം നടക്കുമെന്നാണ് വിലയിരുത്തൽ . തിരുവനന്തപുരം ജില്ലയിലെ രണ്ടു മണ്ഡലങ്ങളില്‍ കേന്ദ്രമന്ത്രിമാര്‍ മത്സരിക്കുന്നുണ്ട്. ഇതില്‍ ഒരു മണ്ഡലത്തില്‍ ബി.ജെ.പി. വിജയം നേടാനുള്ള സാധ്യതയാണ് റിപ്പോര്‍ട്ടിലുള്ളത്. പ്രചാരണത്തില്‍ തിരുവനന്തപുരത്ത് എന്‍.ഡി.എയുടെ രാജീവ് ചന്ദ്രശേഖറിനു യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ശശി തരൂരിനേക്കാള്‍ ചലനമുണ്ടാക്കാന്‍ കഴിഞ്ഞുവെന്നും മികച്ച പ്രതിച്ഛായ അദ്ദേഹത്തിനുണ്ടെന്നും കേന്ദ്ര ഏജന്‍സി വിലയിരുത്തുന്നു. ആറ്റിങ്ങലില്‍ വി. മുരളീധരന് ബഹുദൂരം മുന്നിലാെണന്നും കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പറയുന്നു. തൃശൂരില്‍ ബി.ജെ.പിക്കു മുന്നേറ്റമുണ്ടാക്കാന്‍ കഴിയുന്നില്ല. ബി.ജെ.പിയിലെ പ്രശ്നങ്ങള്‍ സുരേഷ് ഗോപിയുടെ സാധ്യതകളെ പ്രതികൂലമായി ബാധിച്ചു. ബി.ജെ.പിക്കു രണ്ടു മാസം മുമ്പുണ്ടായിരുന്ന അനുകൂല തരംഗം നഷ്ടമായി. വി.എസ്. സുനില്‍കുമാര്‍ എല്‍.ഡി.എഫിന്റെയും കെ. മുരളീധരന് യു.ഡി.എഫിന്റെയും സ്ഥാനാര്‍ഥികളായതാണ് ഇതിനു കാരണം.
പത്തനംതിട്ടയില്‍ അനില്‍ ആന്റണി കഴിഞ്ഞ തവണ എന്‍.ഡി.എ. നേടിയതിനേക്കാള്‍ കൂടുതല്‍ വോട്ട് നേടും.ആലപ്പുഴയില്‍ ശോഭാ സുരേന്ദ്രന്റെ സ്ഥാനാര്‍ഥിത്വം സി.പി.എമ്മിനു തിരിച്ചടിയാകും. സി.പി.എമ്മിനു കഴിഞ്ഞ തവണ കിട്ടിയ ഹിന്ദു പരമ്പരാഗത വോട്ടുകള്‍ പലതും ശോഭയ്ക്കു പോകും. കെ.സി. വേണുഗോപാലിന്റെ സ്ഥാനാര്‍ഥിത്വമാണു കോണ്‍ഗ്രസിന് ആലപ്പുഴയില്‍ നേട്ടമാകുന്നത്. വടകരയിലും കോഴിക്കോട്ടും ബി.ജെ.പിക്ക് വോട്ട് ഉയര്‍ച്ചയുണ്ടാകും. വടകരയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെങ്കിലും വിജയം ഷാഫി പറമ്പിലിനാകും.മുസ്ലിം ലീഗിനു മലബാറില്‍ അടിതെറ്റില്ലെന്നും റിപ്പോർട്ടിലുണ്ട്.പുറത്തുവന്ന പല സര്‍വേകളും കേരളത്തില്‍ യു.ഡി.എഫിനു മുന്‍തൂക്കം നല്‍കുന്നതായിരുന്നു.