ന്യൂഡൽഹി : കേരളത്തിലെ നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ, ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമാണെന്ന് പ്രഖ്യാപിച്ച് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി മൻസുഖ് മാണ്ഡവ്യ. കേരളത്തിൽ നിപ കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ടെന്നും ആവശ്യമായ നിർദേശങ്ങൾ നൽകാൻ കേന്ദ്രസംഘം സംസ്ഥാനത്തുണ്ടെന്നും മന്ത്രി മാധ്യങ്ങളെ അറിയിച്ചു.
സാമ്പിൾ പരിശോധനയ്ക്കായി വൈറോളജി ഇൻസ്റ്റിട്യൂട്ടിന്റെ ബിഎസ്എൽ-3 മൊബൈൽ ലാബ് അയച്ചിട്ടുണ്ടെന്ന കാര്യവും മന്ത്രി കൂട്ടിച്ചേർത്തു. നേരത്തെ, സംസ്ഥാനത്തെ നിപ ബാധയിൽ ആശ്വാസ്യകരമായ സ്ഥിതിയാണെന്നും സെക്കൻഡറി തലത്തിലേക്ക് രോഗബാധ പോകുന്നില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. 1,233 പേരാണ് നിലവിൽ നിപ സമ്പർക്കപ്പട്ടികയിലുള്ളത്. ഹൈറിസ്ക് സമ്പർക്കപ്പട്ടികയിൽ 129 ആരോഗ്യപ്രവർത്തകരുൾപ്പെടെ 352 പേരാണ് ഉള്ളത്.