ന്യൂഡൽഹി : വിദേശ വിമാനക്കമ്പനികളുടെ സർവീസിനായുള്ള പോയിന്റ് ഓഫ് കോൾ പദവി കണ്ണൂർ വിമാനത്താവളത്തിന് നൽകില്ലെന് ആവർത്തിച്ച് കേന്ദ്ര സർക്കാർ. രാജ്യസഭയിൽ ജോൺ ബ്രിട്ടാസിനാണ് കേന്ദ്ര സർക്കാർ മറുപടി നൽകിയത്. കണ്ണൂർ ഉൾപ്പെടെയുള്ള നോൺ മെട്രോ വിമാനത്താവളങ്ങൾക്ക് പുതുതായി ഈ പദവി അനുവദിക്കാൻ കഴിയില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. |
|
|
ഒട്ടേറെ നോൺ മെട്രോ വിമാനത്താവളങ്ങൾക്ക് ഈ പദവി ഉണ്ടെന്നിരിക്കെയുള്ള കേന്ദ്ര നിലപാട് യുക്തിസഹമല്ലെന്ന് ജോൺ ബ്രിട്ടാസ് പ്രതികരിച്ചു. വിദേശ രാജ്യങ്ങളുമായി ചർച്ച നടത്തി അവിടെനിന്ന് ഇന്ത്യൻ കമ്പനികൾക്ക് കൂടുതൽ സർവീസ് നടത്താനുള്ള അനുമതി നേടിയെടുക്കുകയാണ് കേന്ദ്രം ചെയ്യേണ്ടത്. നിലവിൽ കണ്ണൂരിൽനിന്ന് സർവീസ് നടത്തുന്ന എയർ ഇന്ത്യ ഉൾപ്പെടെ രണ്ട് ആഭ്യന്തര വിമാനക്കമ്പനികൾ കൂടുതൽ സർവീസുകൾക്ക് താൽപ്പര്യം കാണിക്കുന്നില്ല. വൈഡ് ബോഡി എയർ ക്രാഫ്റ്റുകൾ ഉപയോഗിക്കാത്തത് ചരക്ക് കയറ്റുമതിയെയും ബാധിക്കുന്നു. പൊതു- സ്വകാര്യ പങ്കാളിത്തത്തിൽ നിർമിച്ച വിമാനത്താവളത്തിനെടുത്ത 800 കോടി രൂപയിൽ കൂടുതൽ വായ്പ തിരിച്ചടയ്ക്കാനുണ്ട്. വിമാനത്താവളത്തെ ശ്വാസംമുട്ടിച്ച് ഇല്ലാതാക്കാൻ കേന്ദ്രം ശ്രമിക്കുന്നത് പ്രതിഷേധാർഹമാണെന്ന് ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.