ന്യൂഡൽഹി: ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ ( സി ഐ ഒ) എന്ന പേരിൽ പുതിയ പദവി സൃഷ്ടിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. അന്വേഷണ ഏജൻസികളായ സി ബി ഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നിവയുടെ പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുകയായിരിക്കും ഈ പദവിയുടെ ഉത്തരവാദിത്വം.
സെപ്തംബർ 15ന് ഇഡി ഡയറക്ടർ സ്ഥാനത്തുനിന്ന് സഞ്ജയ് കുമാർ മിശ്ര വിരമിക്കാനിരിക്കെയാണ് ഇഡിയുടെയും സിബിഐയുടെയും മേൽനോട്ടചുമതലയുളള പദവി നൽകാന് നീക്കം. ഇഡി ഡയറക്ടർ സ്ഥാനത്ത് മിശ്രയുടെ കാലാവധി നവംബർവരെ നീട്ടാനുള്ള കേന്ദ്രനീക്കം സുപ്രീംകോടതി തടഞ്ഞിരുന്നു. 2018 മുതൽ ഇഡി ഡയറക്ടറാണ് പ്രധാനമന്ത്രിയുടെ വിശ്വസ്തനായ മിശ്ര. 2020ൽ കാലാവധി അവസാനിക്കേണ്ടിയിരുന്നെങ്കിലും മൂന്നുവട്ടം നീട്ടിനൽകി.
മൂന്ന് സേനാമേധാവികൾക്ക് മുകളിലായി ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിനെ (സിഡിഎസ്) നിയമിച്ചതിന് സമാനമായാണ് സിബിഐ–- ഇഡി തലവൻമാർക്ക് മുകളിലായി മിശ്രയെ പ്രതിഷ്ഠിക്കുന്നത്. സിഐഒ പദവിയിൽ മിശ്ര എത്തിയാൽ സിബിഐയുടെയും ഇഡിയുടെയും തലവൻമാർ മിശ്രയ്ക്ക് റിപ്പോർട്ട് നൽകണം. ഇഡിയും സിബിഐയും യഥാക്രമം ധനവകുപ്പിനും പേഴ്സണൽവകുപ്പിനും കീഴിൽത്തന്നെ തുടരുമെങ്കിലും രണ്ട് ഏജൻസികളുടെയും പ്രവർത്തന മേൽനോട്ടം സിഐഒയ്ക്ക് കൈമാറും. സിഡിഎസിന് സമാനമായി പ്രധാനമന്ത്രി കാര്യാലയത്തിനായിരിക്കും സിഐഒയും റിപ്പോർട്ടുചെയ്യുക. സെക്രട്ടറി തസ്തികയ്ക്ക് തുല്യമായ സ്ഥാനമായിരിക്കും സിഐഒയ്ക്കും.
ഇഡിയുടെയും സിബിഐയുടെയും പ്രവർത്തനമേഖലകൾ പരസ്പരം ഇടകലരുന്ന സാഹചര്യം സിഐഒ എത്തുന്നതോടെ ഒഴിവാക്കപ്പെടുമെന്നാണ് സർക്കാർ വാദം. ഒപ്പം രണ്ട് ഏജൻസികളുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുമാകുമെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു. 1984 ബാച്ച് ഐആർഎസുകാരനായ മിശ്ര ഇഡി ഡയറക്ടറായതോടെയാണ് പ്രതിപക്ഷ നേതാക്കളെ കൂട്ടമായി വേട്ടയാടാനും കള്ളക്കേസുകളിൽ കുടുക്കാനും തുടങ്ങിയത്. നേരത്തെ ആദായനികുതിവകുപ്പ് ചീഫ്കമീഷണറായും പ്രവർത്തിച്ചിരുന്നു. നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ 50 മണിക്കൂറിലേറെയും സോണിയാഗാന്ധിയെ 11 മണിക്കൂറിലേറെയും ചോദ്യംചെയ്തത് മിശ്ര ഇഡി ഡയറക്ടറായിരിക്കെയാണ്.
പി ചിദംബരം, ശരത് പവാർ, ഹേമന്ത് സോറൻ, ഫാറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള, മെഹ്ബൂബ മുഫ്തി, സെന്തിൽ ബാലാജി, ഡി കെ ശിവകുമാർ തുടങ്ങിയ പ്രതിപക്ഷ നേതാക്കളെ കേസുകളിൽ കുടുക്കിയതും മിശ്ര ഡയറക്ടറായ ശേഷമാണ്.