ന്യൂഡൽഹി : ഓൺലൈൻ മാധ്യമം ‘ദ വയർ’ വിലക്കി കേന്ദ്രസർക്കാര്‍. വെബ്സൈറ്റ് തടയാൻ നിർദേശം നൽകി. ഐടി നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് നടപടി. ആവിഷ്കാര സ്വാതന്ത്ര്യം ഹനിക്കപ്പെട്ടുവെന്നും നടപടിയെ നിയമപരമായി നേരിടുമെന്ന് ദ വയർ വ്യക്തമാക്കി.
2018ലും വയറിന് താത്കാലിക വിലക്കേര്‍പ്പെടുത്തിയിരുന്നു. അമിത് ഷായുടെ മകന് ജെയ്ഷായുടെ സ്വത്ത് വര്‍ധന പുറത്തുവിട്ടതിനെതിരെ അഹമ്മദാബാദ് കോടതിയാണ് താത്ക്കാലിക വിലക്കേര്‍പ്പെടുത്തിയത്. ജയ്ഷായുടെ സ്വത്തുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനായിരുന്നു വിലക്ക്. കേസില്‍ അന്തിമ തീര്‍പ്പുണ്ടാകുന്നത് വരെ ദി വയര്‍ പ്രസിദ്ധീകരിച്ച ജയ് ഷായുടെ സ്വത്ത് വിവരം സംബന്ധിച്ച വാര്ത്തതയുടെ പേരില്‍ തുടര്‍ വാര്‍ത്തകള്‍ അച്ചടി, ദൃശ്യ, ഡിജിറ്റല്‍ രൂപത്തിലോ അഭിമുഖമോ, ടിവി ചര്‍ച്ചയോ, ഡിബേറ്റോ ഒരു ഭാഷയിലും ദി വയര്‍ സംപ്രേക്ഷണം ചെയ്യാനോ അച്ചടിക്കാനോ പാടില്ലെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
2014 ല്‍ ബി.ജെ.പി അധികാരത്തിലേറിയ ശേഷം വരുമാനത്തില്‍ 16,000 ഇരട്ടി വര്‍ധന ഉണ്ടായെന്ന വാര്‍ത്ത നല്‍കിയതിനെതിരെ ‘ദ വയര്‍’ ന്യൂസ് പോര്‍ട്ടലിനെതിരെ അമിത്ഷായുടെ മകന് ജയ് ഷാ പരാതി നല്‍കിയിരുന്നു. 100 കോടി രൂപ ആവശ്യപ്പെട്ടാണ് ക്രിമിനല്‍ മാനഷ്ടക്കേസ് ഫയല്‍ ചെയ്തത്.