

ന്യൂഡല്‍ഹി : പശ്ചിമേഷ്യന്‍ സംഘര്‍ഷം കണക്കിലെടുത്ത് ഗള്‍ഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ റദ്ദാക്കി. ബഹ്റൈന്‍, ഇറാന്, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സഊദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നാളെ മുതല്‍ ( 2026 മാർച്ച് 16 ) ഏപ്രിൽ 10 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും നേരത്തേ മാറ്റിവെച്ച പരീക്ഷകളും റദ്ദാക്കുകയാണെന്ന് സിബിഎസ്ഇ വ്യക്തമാക്കി.
ഈ രാജ്യങ്ങളിലെ പന്ത്രണ്ടാം ക്ലാസ് ഫലപ്രഖ്യാപനം ഏത് രീതിയിലായിരിക്കുമെന്ന കാര്യം പിന്നീട് അറിയിക്കുമെന്ന് സിബിഎസ്ഇ ബോര്‍ഡ് പുറത്തിറക്കിയ സര്‍ക്കുലറില്‍ അറിയിച്ചു. സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന മാനസിക സമ്മര്‍ദ്ദവും ബുദ്ധിമുട്ടുകളും പരിഗണിച്ചാണ് പരീക്ഷകള്‍ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ തീരുമാനിച്ചത്.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി നേരത്തെ പലതവണയായി പരീക്ഷകള്‍ മാറ്റിവെച്ചിരുന്നു. മാര്‍ച്ച് 12 മുതല്‍ 16 വരെയും, മാര്‍ച്ച് 9 മുതല്‍ 11 വരെയുമുള്ള പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ നേരത്തെ മാറ്റിയിരുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ പരീക്ഷകളും മാറ്റിവെച്ചിരുന്നു. തുടര്‍ വിവരങ്ങള്‍ക്കായി വിദ്യാര്‍ത്ഥികള്‍ അതത് സ്കൂളുകളുമായി ബന്ധപ്പെടാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.