തിരുവനന്തപുരം: റോഡിൽ കിടന്ന് വഴിയാത്രക്കാരെ അസഭ്യം പറഞ്ഞ കേസിൽ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസ്. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി അജീഷ് നാഥിനെതിരെയാണ് പൊലീസ് കേസെടുത്തത്. വാഹനത്തിന് സൈഡ് കൊടുക്കാത്തത് ചോദ്യം ചെയ്ത യുവതിയെയും സഹോദരനെയും ചീത്ത വിളിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയുമായിരുന്നു.
നെടുമങ്ങാട്-കരിപ്പൂര്‍ റോഡിൽ മല്ലമ്പ്രകോണത്ത് വച്ചാണ് സംഭവമുണ്ടായത്. കുടുംബത്തെ വാഹനം തടഞ്ഞുനിർത്തി ചീത്തവിളിക്കുകയായിരുന്നു. സംഭവത്തില്‍ വിതുര സ്വദേശിയായ സൈനിക ഉദ്യോഗസ്ഥൻ അജീഷിനെതിരെ വലിയമല പൊലീസിൽ പരാതി നൽകി. കേസെടുത്തതിന് പിന്നാലെ അജീഷ് നാഥ് ഒളിവില്‍ പോയിരിക്കുകയാണെന്നും ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമായി തുടരുകയാണെന്നും പൊലീസ് അറിയിച്ചു. യൂത്ത് കോണ്‍ഗ്രസ് ഔട്ട്റീച്ച് സെല്ലിന്റെ സംസ്ഥാന കോര്‍ഡിനേറ്റര്‍ കൂടിയാണ് അജീഷ് നാഥ്. ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന ആരോപണവും അജീഷ്‍നാഥിനെതിരെ നിലനില്‍ക്കുന്നുണ്ട്.