പാലക്കാട് : ഓഫർ തട്ടിപ്പിൽ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർക്കെതിരെ കേസ്. സന്നദ്ധ സംഘടന നൽകിയ പരാതിയിൽ പെരിന്തൽമണ്ണ പൊലീസാണ് സി എൻ രാമചന്ദ്രനെ പ്രതി ചേർത്തത്. കേസിലെ മൂന്നാം പ്രതിയാണ് സിഎൻ രാമചന്ദ്രൻ. ഇമ്പ്ലിമെന്റിങ് ഏജൻസിയായ അങ്ങാടിപ്പുറം കെഎസ്എസ് നൽകിയ പരാതിയിലാണ് കേസ്.
സായ് ഗ്രാമം ട്രസ്റ്റ് ചെയർമാൻ കെ.എൻ. ആനന്ദകുമാറിന്റെ നിർദേശപ്രകാരമാണ് എൻജിഒ കോൺഫെഡറേഷൻ ആരംഭിച്ചതെന്നാണ് ഓഫർ തട്ടിപ്പിൽ കേസ് പ്രതി അനന്തുകൃഷ്ണൻ മൊഴി നൽകിയിരിക്കുന്നത്. ആനന്ദകുമാറിനെ കേസിൽ പ്രതിയാക്കുമെന്ന് മൂവാറ്റുപുഴ പോലീസ് പറഞ്ഞു. ഇന്ന് അനന്തുകൃഷ്ണനെ എറണാകുളത്ത് എത്തിച്ച് തെളിവെടുത്തിരുന്നു. ആനന്ദകുമാറിനും വിവിധരാഷ്ട്രീയ പാർട്ടിനേതാക്കൾക്കും പണം നൽകിയതായും അനന്തുകൃഷ്ണൻ മൊഴി നൽകിയിട്ടുണ്ട്.
അതേസമയം, ഓഫർ തട്ടിപ്പിൽ അനന്തുകൃഷ്ണനെതിരെയും സായ് ട്രസ്റ്റ് ചെയർമാൻ കെ.എൻ. ആനന്ദകുമാറിനെതിരെയും പരാതിയുമായി കൂടുതൽ എൻജിഒകൾ രംഗത്ത് വന്നു. നാഷണൽ ഹ്യൂമൻ റൈറ്റ്സ് ഫോറം മുഖേന 350 ലധികം ആളുകളാണ് പാലക്കാട് കൊല്ലങ്കോട് പദ്ധതിയിൽ പേര് രജിസ്റ്റർ ചെയ്തത്. തട്ടിപ്പിനിരയായ സംഘടനകളിൽ സിറോമലബാർ സഭയുടെ കീഴിലുള്ള ചാരിറ്റബിൾ സംഘടനകളും ഉൾപ്പെട്ടിട്ടുണ്ട്. തൃശൂരിലെ 14 എൻജിഒകളിൽ നിന്നായി തട്ടിയത് 2 കോടി 13 ലക്ഷം രൂപയാണ്. അനന്ദുകൃഷ്ണന്റെ മൂന്ന് അക്കൌണ്ടുകളിലേക്കാണ് ഈ പണം എത്തിയത്.
ആനന്ദകുമാർ വഴിയാണ് എൻജിഒ കോൺഫെഡറേഷനുമായി ബന്ധമെന്ന് നാഷണൽ ഹ്യൂമൻ റൈറ്റ്സ് ഫോറം ഭാരവാഹി ഗിരീഷ് കുമാർ പറഞ്ഞു. മുഴുവൻ ആളുകൾക്കും തുക തിരികെ നൽകുമെന്നും ഗിരീഷ് കുമാർ വ്യക്തമാക്കി. അനന്തു കൃഷ്ണന്റെ ഉടമസ്ഥതയിലുളള സ്ഥാപനം പൂട്ടി സീല്‍ ചെയ്തു. കളമശേരിയിലുള്ള പ്രൊഫഷണല്‍ സര്‍വീസ് ഇന്നവേഷനാണ് പൂട്ടി സീല്‍ ചെയ്തത്.