കണ്ണൂർ : കണ്ണൂർ തലശ്ശേരിയിൽ പൊലീസുകാരെ ആക്രമിച്ച സിപിഐഎം പ്രവർത്തകർക്കെതിരെ കേസെടുത്തു. മണോളിക്കാവ് ക്ഷേത്രോത്സവത്തിനിടെ പൊലീസിനെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിലാണ് ഏഴ് സിപിഐഎം പ്രവർത്തകർക്കെതിരെ കേസെടുത്തത്. കേരളം ഭരിക്കുന്നത് തങ്ങളാണെന്ന് പൊലീസുകാരെ ഭീഷണിപ്പെടുത്തിയെന്നും എഫ്ഐആറിൽ പറയുന്നു.
സിപിഐഎം പ്രവർത്തകരുടെ ആക്രമണത്തിൽ തലശ്ശേരി എസ്ഐ ഉൾപ്പെടെ നാലു പൊലീസുകാർക്ക് പരിക്കേറ്റിരുന്നു. സിപിഐഎം – ബിജെപി സംഘർഷം തടയുന്നതിനിടെയായിരുന്നു മർദനം. കാവിൽ കളിക്കാൻ നിന്നാൽ ഒറ്റയെണ്ണം തലശ്ശേരി സ്റ്റേഷനിൽ കാണില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നു.
ക്ഷേത്ര ഉത്സവത്തിനിടെ എഴുന്നള്ളിപ്പ് നടന്നപ്പോൾ സിപിഐഎം പ്രവർത്തകർ ഇൻക്വിലാബ് സിന്ദാബാദ് മുദ്രാവാക്യം വിളിച്ചത് ബിജെപി പ്രവർത്തകർ തടഞ്ഞതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതേച്ചൊല്ലി സിപിഐഎം ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. തടയാൻ ശ്രമിച്ച പൊലീസുകാർക്കെതിരെയും ആക്രമണമുണ്ടായി.
സംഭവത്തിൽ പ്രതിയായ ആളെ പിടിക്കാൻ പൊലീസ് വീണ്ടും ക്ഷേത്രത്തിലെത്തി. കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസിനെ സിപിഐഎം പ്രവർത്തകർ വളഞ്ഞു ജീപ്പിൽ നിന്നും മോചിപ്പിച്ചുവെന്ന് പൊലീസ് പറയുന്നു. ഈ സംഭവത്തിൽ 55 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.