


ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ കാര്‍ ബോംബ് സ്ഫോടനം ഉണ്ടായ പ്രദേശത്ത് നിന്നും വെടിയുണ്ടകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. 9 എംഎം കാലിബര്‍ വിഭാഗത്തില്‍പ്പെട്ട മൂന്ന് വെടിയുണ്ടകളാണ് കണ്ടെത്തിയത്. ഇതില്‍ ഒരെണ്ണം ഉപയോഗിച്ചതും രണ്ടെണ്ണം ഉപയോഗിക്കാത്തതുമാണെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ നല്കുന്ന വിവരം. പൊതു ജനങ്ങള്‍ക്ക് കൈവശം വയ്ക്കാന്‍ അനുമതിയില്ലാത്ത വിഭാഗത്തില്‍പ്പെട്ട തോക്കുകളില്‍ ഉപയോഗിക്കുന്നവയാണ് കണ്ടെത്തിയ വെടിയുണ്ടകള്‍ എന്നതാണ് പുതിയ കണ്ടെത്തലിനെ പ്രസക്തി വര്‍ധിപ്പിക്കുന്നത്.
സ്ഫോടനം നടന്ന സ്ഥലത്ത് നിന്നും വെടിയുണ്ട കണ്ടെത്തിയെങ്കിലും പിസ്റ്റളോ , ഇതിന്റെ ഭാഗങ്ങളോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സായുധ സേന, പ്രത്യേക അനുമതിയുള്ളവര്‍ എന്നിവര്‍ക്കാണ് ഇത്തരം പിസ്റ്റളുകള്‍ ഉപയോഗിക്കാന്‍ കഴിയുകയുള്ളു. വെടിയുണ്ടകള്‍ എങ്ങനെയാണ് സ്ഥലത്ത് എത്തിയത്, പ്രതി അത് കൈവശം വച്ചിരുന്നോ എന്നുള്‍പ്പെടെയാണ് നിലവില്‍ അന്വേഷിക്കുന്നത്.
നവംബര്‍ 10 ന് വൈകീട്ടായിരുന്നു ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം ഉണ്ടായത്. സംഭവത്തില്‍ 12 പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്ഫോടനവുമായി ബന്ധപ്പെട്ട് എന്‍ഐഎ അന്വേഷണം പുരോഗമിക്കെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവരുന്നത്. ഡോ. ഉമര്‍ ഉന്‍ നബിയാണ് ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം നടത്തിയത് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഡിഎന്‍എ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കേസില്‍ ഇതുവരെ ഡോ. അദീല്‍ അഹമ്മദ് റാത്തര്‍, ഡോ. മുസമില്‍ ഷക്കീല്‍, ഡോ. ഷഹീന് സയീദ് എന്നിവരെ എന്‍ഐഎ അറസ്റ്റ് ചെയ്തിട്ടുണ്ട്.