കൊച്ചി: തിരക്ക് പിടിച്ച ജീവിത സാഹചര്യങ്ങൾക്കിടയിലും രക്തദാനം എന്ന മഹനീയ കർമ്മത്തിൽ പങ്കെടുക്കുന്ന നൂറ്റി നാൽപ്പതോളം സന്നദ്ധ സംഘടനകളെയും, രക്തദാതാക്കളേയും അമൃത ആശുപത്രിയിൽ നടന്ന രക്തദാന ദിനാചരണത്തിൽ ആദരിച്ചു.
ആധുനിക സാങ്കേതിക സൗകര്യങ്ങളോടുകൂടിയ ബ്ലഡ് മൊബൈൽ ബസ്സിന്റെ ഫ്ലാഗ് ഓഫ് കർമ്മവും രക്തദാന ദിനാചരണത്തോടനുബന്ധിച്ച് നടന്നു. ഇടപ്പള്ളി ബ്രഹ്മസ്ഥാന ക്ഷേത്രത്തിൽ സ്വാമി പൂർണാമൃതാനന്ദ പുരിയുടെ നേതൃത്വത്തിൽ നടന്ന വാഹന പൂജയെ തുടർന്ന് കൊച്ചി അമൃത ആശുപത്രിയിൽ ബ്ലഡ് മൊബൈൽ ബസ് യൂണിറ്റിന്റെ ഫ്ലാഗ് ഓഫ് കൊച്ചി സിറ്റി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ സിബി ടോം നിർവഹിച്ചു.
ഏതാണ്ട് 80 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ബ്ലഡ് ബസിൽ ഒരേസമയം അഞ്ചുപേർക്ക് ഒരുമിച്ച് രക്തദാനം നടത്താനുള്ള സൗകര്യം ഉണ്ട്. അത്യാവശ്യഘട്ടങ്ങളിൽ ഒരു മെഡിക്കൽ യൂണിറ്റായും ഇത് പ്രവർത്തിക്കും. ലയൺസ് ക്ലബ് ഇൻ്റർനാഷണൽ ഫൗണ്ടേഷനും, ലയൺസ് ഇൻ്റർനാഷണൽ ഡിസ്ട്രിക്ട് 318സിയും സംയുക്തമായി ആണ് ബ്ലഡ് മൊബൈൽ ബസ് അമൃത ആശുപത്രിക്ക് സംഭാവന ചെയ്തത്. രക്തദാന ദിനാചരണത്തിന്റെ ഉദ്ഘാടനം അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ നിർവഹിച്ചു. കൊച്ചി അമൃത ആശുപത്രി ന്യൂറോളജി വിഭാഗം മേധാവി ഡോ. ആനന്ദ് കുമാർ രക്തദാന ദിന സന്ദേശം നൽകി.