തൃശ്ശൂര്‍ : വീടിനു എതിർവശത്തുണ്ടായ പൊട്ടിത്തെറി ആസൂത്രിതമെന്ന് ആവർത്തിച്ച് ശോഭാസുരേന്ദ്രൻ. പൊട്ടിയത് പടക്കം ആക്കി മാറ്റാൻ പൊലീസ് അധികാരികൾ ഗൂഢാലോചന നടത്തിയെന്നും ശോഭാസുരേന്ദ്രൻ പറഞ്ഞു. ഫോറൻസിക് സംഘം അടക്കം നടത്തിയ പരിശോധനയിൽ പൊട്ടിത്തെറിച്ചത് ഗുണ്ടാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഈ വാദം തള്ളിയാണ് ശോഭാസുരേന്ദ്രൻ വീണ്ടും രംഗത്തെത്തിയത്. രണ്ടുപേർ ബൈക്കിൽ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ അടക്കം ശോഭാസുരേന്ദ്രൻ പുറത്തുവിട്ടു.
ശോഭാ സുരേന്ദ്രന്റെ വീടിന് എതിർവശത്തെ വീട്ടിനു മുന്നിലാണ് പൊട്ടിത്തെറി ഉണ്ടായത്. ഗുണ്ടിന്റെ അവശിഷ്ടങ്ങൾ ഉൾപ്പെടെ ഇവിടെനിന്ന് കണ്ടെടുക്കുകയും, പൊട്ടിയത് ഗുണ്ടാണെന്ന് പൊലീസ് കണ്ടെത്തുകയും ചെയ്തു. പടക്കം പൊട്ടിച്ചത് എതിർവശത്തെ വീട്ടിലെ വിദ്യാർഥിയുടെ അറിവോടെ സുഹൃത്തുക്കൾ എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. എന്നാൽ ഈ വാദം തള്ളുകയാണ് ശോഭാസുരേന്ദ്രൻ.